ന്യൂഡൽഹി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ ഐഷി ഘോഷിനെതിരായുള്ള ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി കോടതി. ഏപ്രിൽ 11ലെ സമൻസിൽ ഹാജരാകാത്തതിന് 1000 രൂപ പിഴയൊടുക്കണമെന്നും ഐഷിയോട് കോടതി നിർദേശിച്ചു. പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ഡൽഹി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ ഐഷി കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇന്നലെ അറസ്റ്റ് വാറണ്ട് കോടതി സ്റ്റേ ചെയ്തു.
കൊൽക്കത്തയിലെ ഇടത് യുവസംഘടനകൾക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് 2021ൽ ഡൽഹി ബാംഗ്ള ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് ഐഷി ഘോഷിന്റെ അറസ്റ്റിന് ശ്രമിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിലും ഐഷി മുൻനിരയിലുണ്ടായിരുന്നു.
ചൊവ്വാഴ്‌ച രാത്രി വൈകിയും മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞ് എത്തിയിരുന്നു. ബുധൻ ഉച്ചയോടെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ജോൺ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കൾ തടഞ്ഞു. ഐഷിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിക്കൊള്ളാമെന്ന് നേതാക്കൾ ഉറപ്പുനൽകിയെങ്കിലും പൊലീസ് വഴങ്ങിയില്ല. പിന്നാലെ വാക്കുതർക്കത്തിനൊടുവിൽ ഐഷിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് മടങ്ങുകയായിരുന്നു. ഐഷിയുടെ അറസ്റ്റ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ എത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചിരുന്നു.
A Delhi court cancelled the non-bailable warrant against former JNU Students' Union leader and SFI joint secretary Aishe Ghosh. She was fined ₹1,000 for missing a court summons. The case relates to a 2021 protest outside Banga Bhavan in Delhi against alleged police action on left-wing youth activists in Kolkata.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |