
പാട്ന: ബീഹാർ പബ്ലിക് സർവീസ് കമ്മിഷൻ (ബി.പി.എസ്.സി) പരീക്ഷകളിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് പാട്നയിൽ ആഴ്ചകളായി നടന്നുവരുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം അക്രമാസക്തമായി. ഇന്നലെ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ വസതിയിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെയാണിത്.
പൊലീസ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു. ഏറ്റുമുട്ടലും കല്ലേറുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ത്രിവർണ പതാകയുമായെത്തിയ വിദ്യാർത്ഥികൾ പിന്മാറിയില്ല. നൃത്തം ചെയ്ത് ജലപീരങ്കിയെ പ്രതിരോധിച്ചു. ബാരിക്കേഡുകൾ മറികടന്ന് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമെത്തി.ഇതോടെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അധിക സേനയെ ഏർപ്പെടുത്തി.
നിരോധിത മേഖലയിലേക്ക് കടക്കാനനുവദിക്കില്ലെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് കാമാഖ്യ നാരായൺ സിംഗ് വ്യക്തമാക്കി. അദ്ധ്യാപക നിയമന പരീക്ഷയായ ടി.ആർ.ഇ 4.0ൽ മാറ്റങ്ങൾ വരുത്തണമെന്നും ബി.പി.എസ്.സി, ബീഹാർ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ , സബ് ഇൻസ്‌പെക്ടർ നിയമനങ്ങളിലെ പ്രശ്നങ്ങളിൽ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. അതിനിടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി 'വിദ്യാർത്ഥി സഹയോഗ് ശിബിർ " ആരംഭിച്ചെന്ന് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു.
കത്തെഴുതി തേജസ്വി
ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ അവഗണിക്കരുതെന്നും പ്രശ്ന പരിഹാരം കാണുന്നതിനായി ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്നും ആവശ്യപ്പെട്ട് ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രിക്ക് കത്തെഴുതി. വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |