
ന്യൂഡൽഹി: രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് അനധികൃതമായി കഴിയുന്ന വിദേശികളെ കണ്ടെത്തി ഉടൻ നാടുകടത്തണമെന്ന് സുരക്ഷാ ഏജൻസികളോടും സംസ്ഥാന പൊലീസ് മേധാവികളോടും നിർദ്ദേശിച്ചു. നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവിഴ്ച ഇല്ലാത്ത നയം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്ന ഒൻപതാമത് ദേശീയ സുരക്ഷാ തന്ത്ര കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിലാണ് കർശന നിർദ്ദേശം നൽകിയത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തൽ, തിരിച്ചറിയൽ, നിയമാനുസൃതമായ നടപടികളിലൂടെ നാടുകടത്തൽ എന്നിവ വേഗത്തിലാക്കണം, വിവിധ സുരക്ഷാ സംവിധാനങ്ങളിൽ നിന്നുള്ള 850ലേറെ ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിയിൽ ഭീകരവാദം, പാകിസ്ഥാന്റെ നിഴൽ യുദ്ധം, ലഹരിക്കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, സമുദ്രസുരക്ഷ, ആകാശഭീഷണികൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
'പ്രഹാർ" നടപ്പാക്കണം
ഭീകരവാദത്തെ നേരിടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ 'പ്രഹാർ" പദ്ധതി ശക്തമായി നടപ്പാക്കണം. ഇതിനായുള്ള പരിശീലനം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകണം.
വിവിധ ഏജൻസികളുടെ ഏകോപനത്തോടെ (മൾട്ടി ഏജൻസി സെന്റർ -മാക്) ശേഖരിക്കുന്ന രഹസ്യവിവരങ്ങൾ എ.ഐ ഉപയോഗിച്ച് വിശകലനം ചെയ്യണം. സുരക്ഷാഭീഷണി നേരിടുന്നതിനുള്ള പ്രത്യേക നടപടിക്രമങ്ങൾ (എസ്.ഒ.പി) തയാറാക്കണം.
ഒളിവിലുള്ള കുറ്റവാളികളെ തിരിച്ചെത്തിച്ച് വിചാരണ വേഗത്തിലാക്കണം. ആവശ്യമായ കേസുകളിൽ പ്രതികളുടെ അസാന്നിദ്ധ്യത്തിൽ വിചാരണ നടത്താനുള്ള വ്യവസ്ഥകൾ ഉപയോഗിക്കണം. യു.എ.പി.എ കേസുകളിൽ ഏകോപിത അന്വേഷണം വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |