
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ റെസ്റ്റോറന്റിലുണ്ടായ വൻ തീപിടിത്തത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായും വിവരം. ഡൽഹിയിലെ മാളവ്യ നഗറിലുള്ള ലെമൺ ഗ്രീൻ റെസ്റ്റോറന്റിൽ ഇന്നുരാവിലെ 8.50നാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ കൂടുതലും വിദേശികളാണെന്നാണ് വിവരം. റെസ്റ്റോറന്റിലുണ്ടായിരുന്ന 37 പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
എഎപി നേതാവ് സോമനാഥ് ഭാരതിയും അനുശോചനം രേഖപ്പെടുത്തി. 'എന്റെ നിയമസഭാ മണ്ഡലമായ ഹൗസ്‌റാനിയിലെ ഒരു ബഹുനില കെട്ടിടത്തിൽ ഇന്ന് രാവിലെ 8.30 ഓടെ വൻ തീപിടിത്തമുണ്ടായി. ആളപായത്തിന് സാദ്ധ്യതയുണ്ട്. കൂടുതലും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണ്'- സോമനാഥ് ഭാരതി വ്യക്തമാക്കി.
ഡൽഹിയിലെ മുകുന്ദ്പൂർ പ്രദേശത്ത് ഇന്നലെ രാവിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കെട്ടിടം തകർന്നതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്ത് വീണ്ടും ഒരപകടമുണ്ടായിരിക്കുന്നത്. സിലിണ്ടർ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.
അപകടത്തിൽ 37 പേരെ രക്ഷപ്പെടുത്തിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. 'മാളവ്യ നഗറിലുണ്ടായ തീപിടിത്തത്തിലെ ദാരുണമായ ജീവഹാനിയിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും ഈ ഹൃദയഭേദകമായ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ശക്തിയും ധൈര്യവും നൽകാനും പ്രാർത്ഥിക്കുന്നു'- മുഖ്യമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
'ഡൽഹി സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും പിന്തുണയും നൽകുന്നു. ഈ ദുഃഖസമയത്ത് ഡൽഹി സർക്കാർ ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു. ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സാദ്ധ്യമായ എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ' ഡൽഹിയിലെ മാളവ്യ നഗറിലുണ്ടായ തീപിടിത്തത്തിൽ അനേകം പേർക്ക് ജീവൻ നഷ്ടപ്പെട്ടത് ദാരുണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകും. മരിച്ച ഓരോ വ്യക്തിയുടെയും ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50000 രൂപ വീതവും നൽകും'- പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പരിക്കേറ്റ 11 പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി. തീ നിയന്ത്രണവിധേയമായെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. റെസ്റ്റോറന്റിൽ അവശേഷിക്കുന്ന താമസക്കാർക്കായും തെരച്ചിൽ ആരംഭിച്ചു.
അഞ്ചുനില കെട്ടിടത്തിലാണ് തീപിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
ഹോട്ടലിന്റെ ബേസ്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. വിവിധ അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |