
ബി.ജെ.പിക്കും കോൺഗ്രസിനും മേലെ
ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചതിൽ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല. ഇതിന്റെ പേരിൽ തുടങ്ങിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) തരംഗമായി. ഇൻസ്റ്റ പേജിൽ ഫോളോവേഴ്സിന്റെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ബി.ജെ.പിയെയും കോൺഗ്രസിനെയും കടത്തിവെട്ടി മുന്നേറ്റം. വെറും ആറുനാൾ കൊണ്ടാണിത്.
15നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം. അടുത്തദിവസം ആം ആദ്മി മുൻ പ്രവർത്തകനായ ഡൽഹിയിലെ അഭിജിത് ദിപ്കെയാണ് ഇൻസ്റ്റയിലും എക്സിലും പേജ് തുടങ്ങിയത്. എക്‌സ് അക്കൗണ്ട് പൂട്ടിയപ്പോൾ വീണ്ടും തുറന്നു. എക്സിൽ ഫോളോവേഴ്സിന്റെ എണ്ണം രണ്ടുലക്ഷം കടന്നു.
മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ, മടിയൻ പാർട്ടിയെന്നാണ് മുദ്രാവാക്യം. പാറ്റകളെന്ന് വിളിക്കപ്പെടുന്നവർക്കായി പാർട്ടി രൂപീകരിക്കുന്നു. ബാക്കിയെല്ലാം ആക്ഷേപഹാസ്യമാണെന്നും cockroachjantaparty.orgൽ വ്യക്തമാക്കി. തൊഴിലില്ലാത്തവർക്കും മടിയൻമാർക്കുമാണ് അംഗത്വമെന്ന് സ്വയം പരിഹസിക്കുന്നു. തൃണമൂൽ എം.പിമാരായ മഹുവ മൊയിത്ര, കീർത്തി ആസാദ് എന്നിവർ പിന്തുണച്ചു.
വോട്ട് തടഞ്ഞാൽ
കമ്മിഷൻ അകത്ത്
(പ്രകടന പത്രിക)
റിട്ട. ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റ് നൽകില്ല
വോട്ട് ഇല്ലാതാക്കിയാൽ മുഖ്യ തിര. കമ്മിഷനെ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യും
അംഗബലം വർദ്ധിപ്പിക്കാതെ പാർലമെന്റിൽ 50% വനിതാസംവരണം
അംബാനിക്കും അദാനിക്കും പങ്കാളിത്തമുള്ള മാദ്ധ്യമ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും
മോദിക്കുവേണ്ടി സംസാരിക്കുന്ന അവതാരകരുടെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷിക്കും
കൂറുമാറുന്ന ജനപ്രതിനിധികളെ 20 വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്നു വിലക്കും
പ്രകോപനം ഈ പരാമർശം
ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക പദവി നിശ്ചയിക്കലുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. ഡൽഹിയിൽ ആയിരക്കണക്കിനു വ്യാജ വക്കീലന്മാരുണ്ട്. ഇവരുടെ നിയമബിരുദം പരിശോധിക്കൽ സി.ബി.ഐയെ ഏൽപ്പിക്കേണ്ടി വരും. സമൂഹത്തിൽ ഇത്തിൾക്കണ്ണികളായി ഒരുകൂട്ടമുണ്ടെന്നും അവർ സോഷ്യൽ മീഡിയയിലൂടെ ഇടംപടിച്ച പാറ്റകളാണെന്നും പരിഹസിച്ചു. വലിയ രോഷമുയർന്നതോടെ, തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
അഭിജിത് ദീപ്കെ
പൂനെ സ്വദേശിയാണ് 30കാരൻ അഭിജിത്. മാദ്ധ്യമപ്രവർത്തനത്തിൽ ബിരുദം നേടിയശേഷം ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ പി.ജി പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ്. അഞ്ചുവർഷം ആം ആദ്മിയുടെ സോഷ്യൽ മീഡിയ ടീം ലീഡർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |