
ന്യൂഡൽഹി: ഇന്ത്യയും സൈപ്രസും തമ്മിലുള്ള വാണിജ്യ ബന്ധവും നിക്ഷേപവും വിപുലമാക്കാൻ ധാരണ. സൈപ്രസ് അഞ്ചു വർഷത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തമായി ഉയർത്താനും തീരുമാനിച്ചു.
ഇന്ത്യയിലെത്തിയ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹി ഹൈദരാബാദ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ആറു കരാറുകളിൽ ഒപ്പിട്ടു.
തന്ത്രപരമായ പങ്കാളിത്തം സാമ്പത്തിക, സേവന മേഖലകളിൽ പ്രയോജനപ്പെടും. സൈപ്രസിലെ ഊർജ്ജം, കാർഷിക മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് പുതിയ അവസരങ്ങൾ നൽകും. ഇന്ത്യൻ ഷിപ്പിംഗ്, സമുദ്ര മേഖലകളിൽ സൈപ്രസിൽ നിന്ന് നിക്ഷേപം വരും.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സൈപ്രസുമായുള്ള വാണിജ്യ ബന്ധത്തിലും പ്രതിഫലിക്കും. നിലവിൽ യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് സൈപ്രസാണ്. ഇന്ത്യയിലെ മികച്ച 10 നിക്ഷേപക രാജ്യങ്ങളിൽ ഒന്നാണ് സൈപ്രസ്.
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിൽ സൈപ്രസ് സഹായത്തോടെ ആഗോള സാമ്പത്തിക, സേവന കേന്ദ്രങ്ങൾ കൊണ്ടുവരും. നൂതന, സ്റ്റാർട്ട്-അപ്പ് മേഖലകളിലും സഹകരണം. പ്രതിരോധ, സുരക്ഷാ സഹകരണം, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, ഭീകര വിരുദ്ധ സഹകരണം എന്നിവ ശക്തിപ്പെടുത്താനും ധാരണയായി. പ്രൊഫഷണലുകളുടെയും വിദ്യാർത്ഥികളുടെയും കുടിയേറ്റം സുഗമമാക്കാൻ സമഗ്രമായ മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പദ്ധതി തുടങ്ങും.
ധാരണകളും കരാറുകളും
ഭീകരവാദത്തിനെതിരെ സംയുക്ത വർക്കിംഗ് ഗ്രൂപ്പ്
നയതന്ത്ര പരിശീലന മേഖലയിൽ ധാരണ
നൂതനാശയ, ഐ.ടി, സാങ്കേതിക മേഖലകളിൽ സഹകരണം.
രക്ഷാപ്രവർത്തന മേഖലയിൽ സൈപ്രസിലെ ലാർനാക്ക ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്ററും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും തമ്മിൽ സഹകരണം
ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ സഹകരണം
2026-2030 വർഷത്തേക്ക് സാംസ്കാരിക സഹകരണം
മുംബയിൽ സൈപ്രസ് വ്യാപാര കേന്ദ്രം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |