
ന്യൂഡൽഹി: സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാരീസിലെ നൈസിൽ സംഘടിപ്പിച്ച ഭാരത് ഇന്നൊവേറ്റ്‌സ് 2026' പ്രദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സംയുക്തമായാണ് ഉദ്ഘാടനം ചെയ്‌തത്.
ആയിരക്കണക്കിന് വർഷങ്ങളായി സ്വയം നവീകരിച്ച് ലോകത്തിന് ദിശാബോധം നൽകിയ രാജ്യമാണ് ഇന്ത്യ. മാനവികതയ്ക്ക് ഗുണം ചെയ്യുക എന്നതാണ് ലക്ഷ്യം. മനുഷ്യരാശിക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യ നിർമ്മിക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്റെയും എ.ഐ ദർശനത്തിന്റെയും കാതലായ ഘടകമാണത്. പരിഹാരങ്ങൾ നിർദ്ദേശിക്കുന്നവരായി ഇന്ത്യ ഉയർന്നിട്ടുണ്ട്. രാജ്യത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും സംഭാവന നൽകുന്ന രണ്ടു ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തത്തിന് കഴിയും. ഇന്റർനാഷണൽ സോളാർ അലയൻസ് അടക്കം ഇന്തോ-ഫ്രഞ്ച് സംരംഭങ്ങളും കൃത്രിമ ബുദ്ധി, ഇന്തോ-പസഫിക്കിലെ സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണവും അദ്ദേഹം എടുത്തുകാട്ടി.
ക്വാണ്ടം കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടറുകൾ, ബയോടെക്നോളജി, പ്രതിരോധം, ബഹിരാകാശം, ആരോഗ്യ സംരക്ഷണം, മെഡ്‌ടെക്, അഡ്വാൻസ്ഡ് മെറ്റീരിയൽസ്, ക്ലീൻ എനർജി തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുമായും നവീന ആശയക്കാരുമായും പ്രധാനമന്ത്രി സംവദിച്ചു. ഇന്ത്യൻ ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ, നവീന ആശയക്കാർ, ഗവേഷകർ, നിക്ഷേപകർ എന്നിവരുടെ സംഗമവേദിയാണ് പ്രദർശന നഗരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |