
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവന വൻതോതിൽ കട്ടെടുത്ത് പ്രതികൾ സ്വന്തമാക്കിയത് ആഡംബര വീടുകളും ഫാം ഹൗസുമടക്കം ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുവകകൾ. ആഡംബര കാറടക്കം വാങ്ങാനും പദ്ധതിയിട്ടു. തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. ക്ഷേത്രത്തിൽ പണമെണ്ണുന്ന വിഭാഗത്തിലെ കരാർ ജീവനക്കാരായ അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര എന്നിവരാണ് കട്ടെട്ടുത്ത പണം കൊണ്ട് ആഡംബര ജീവിതം നയിച്ചത്.
അയോദ്ധ്യ രാമജന്മഭൂമി ട്രസ്റ്റ് അംഗത്വത്തിൽ നിന്ന് രാജിവച്ച അനിൽ മിശ്രയുടെ ബന്ധുവാണ് ലവ്കുശ് മിശ്ര. ഇവരടക്കം അറസ്റ്റിലായ എട്ടു പ്രതികളും റിമാൻഡിലാണ്. അനുകൽപ് മിശ്ര യു.പിയിലെ ബസവ ഗ്രാമത്തിൽ ഫാംഹൗസ് പണിതു. അയോദ്ധ്യയിൽ 65 ലക്ഷം നൽകി വീട് വാങ്ങി. ആഢംബരകാർ വാങ്ങാനും പദ്ധതിയിട്ടു.
വാടകവീട്ടിൽ താമസിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ലവ്കുശ് മിശ്ര 25 ലക്ഷം മുടക്കി വീടുവച്ചു. ഭാര്യയുടെ പേരിൽ അയോദ്ധ്യ-ലക്‌നൗ ദേശീയപാതയിലെ സഹദത്ത്ഗഞ്ച്- ബൻബീർപുർ മേഖലയിൽ 9 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലത്താണിത്. രണ്ടുനില വീട് പാലുകാച്ച് ഘട്ടത്തിലെത്തി. ഒരുലക്ഷം രൂപ വിലയുള്ള ബൈക്കും വാങ്ങി.
ക്ഷേത്രത്തിൽ 12,000 രൂപയായിരുന്നു ഇയാളുടെ വേതനം. ഇയാളുടെ വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ 12 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഞായറാഴ്ച പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ 79 ലക്ഷം രൂപയും ആഭരണങ്ങളുമടക്കം കണ്ടെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |