
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര ഭരണസമിതിയായ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനെതിരെ നിർമോഹി അഖാഡ സുപ്രീംകോടതിയെ സമീപിച്ചു. ട്രസ്റ്റിന്റെ ഘടനയും പ്രവർത്തനവും 2019ലെ സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് അനുസൃതമല്ലെന്നും ട്രസ്റ്റിനെ ഒരു 'പബ്ലിക് ട്രസ്റ്റ്' ആയി പുനഃസംഘടിപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നുമാണ് ആവശ്യം.
അഖാഡയെ പ്രതിനിധീകരിച്ച് മഹന്ത് രാജ രാമചന്ദ്രാചാര്യ അതീത് ഗുരു രഘുനാഥ് ദാസാണ് ഹർജി സമർപ്പിച്ചത്. രാമാനന്ദി ബൈരാഗി സമ്പ്രദായത്തിലെ സന്യാസിമാർക്ക് ട്രസ്റ്റ് തീരുമാനങ്ങളിൽ മേൽനോട്ട അധികാരം നൽകുന്ന തരത്തിൽ മാനദണ്ഡം കൊണ്ടുവരണമെന്നും ട്രസ്റ്റിമാരെ നിയമിക്കുന്നതിൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്നും ഹർജിയിൽ പറയുന്നു.
നിലവിലെ ഭരണസമിതി ഒരു പ്രൈവറ്റ് ട്രസ്റ്റ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും 2019ലെ കോടതി വിധിയിലെ നിർദ്ദേശങ്ങൾ ട്രസ്റ്റ് കൃത്യമായി നടപ്പിലാക്കിയിട്ടുണ്ടോ എന്നു പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കണം.
ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ വേണം. 1950 ജനുവരി അഞ്ചിനും 1982 ഫെബ്രുവരി 16നും കണ്ടുകിട്ടിയ യഥാർഥ 'ശ്രീരാം ലല്ല വിരാജ്മാൻ' വിഗ്രഹങ്ങൾ തന്നെ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പുനഃപ്രതിഷ്ഠ നടത്താൻ നിർദ്ദേശിക്കണം.
യഥാർത്ഥ വിഗ്രഹങ്ങൾ മാറ്റാൻ ട്രസ്റ്റിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. സംഭാവനക്കൊള്ളയിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നിർമോഹി അഖാഡയും കോടതിയെ സമീപിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |