
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവന കൊള്ളക്കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിക്കവേയാണിത്. കോടതികൾ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. കുറ്റകൃത്യം നടന്നതിൽ ശരിയായ അന്വേഷണം ഉറപ്പാക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും വ്യക്തമാക്കി. മുഖ്യ കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണസംഘമാണോയെന്നും ആരാഞ്ഞു.എസ്.ഐ.ടി വസ്‌തുതാന്വേഷണമാണ് നടത്തുന്നതെന്നും അയോദ്ധ്യ പൊലീസാണ് ക്രിമിനൽ കേസ് അന്വേഷിക്കുന്നതെന്നും ഉത്തർപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു. അന്വേഷണം തുടരുകയാണ്. 8 പേർ അറസ്റ്റിലായി. തുറന്ന കോടതിയിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അറിയിച്ചു. മുദ്രവച്ച കവറിൽ എസ്.ഐ.ടി സുപ്രീംകോടതിക്ക് ഇടക്കാല റിപ്പോർട്ട് കൈമാറിയിരുന്നു. ക്രിമിനൽ കേസിന്റെ അന്വേഷണവും എസ്.ഐ.ടിയെ ഏൽപ്പിക്കണമോയെന്നത് പരിശോധിക്കാൻ തീരുമാനിച്ച കോടതി, നിലപാട് അറിയിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകി. തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആവശ്യമായ നിർദ്ദേശങ്ങൾ പുറത്തിറക്കും.
നീതിയുക്തമായ
അന്വേഷണത്തിന്
സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളും എസ്.ഐ.ടിയെ ഏൽപ്പിക്കുന്നത് നീതിയുക്തവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ ഉപകാരപ്പെടുമെന്ന വിലയിരുത്തലിലാണ് സുപ്രീംകോടതി. ലക്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പാന്ത്, ലക്‌നൗ റേഞ്ച് ഐ.ജി കിരൺ എസ്,ധനവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരടങ്ങിയതാണ് നിലവിലെ മൂന്നംഗ എസ്.ഐ.ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |