
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് നിറുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർബൺ ബഹിർഗമനത്തിന്റെ പഴി അടിച്ചേൽപ്പിക്കാൻ നോക്കേണ്ട. ഇക്കാര്യത്തിൽ ഇന്ത്യയിലെ സ്ഥിതി ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രമാണ്. വികസിത രാജ്യങ്ങൾ ഇന്ത്യയേക്കാൾ ആറു മടങ്ങ് അധികം കാർബൺ ആണ് പുറത്തുവിടുന്നതെന്നും ചൂണ്ടിക്കാട്ടി.
ഡൽഹി വിജ്ഞാൻ ഭവനിൽ 'പരിസ്ഥിതിയുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ഭാവി' എന്ന വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മോദി. വികസനവും പരിസ്ഥിതി സംരക്ഷണവും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകാമെന്ന് ഇന്ത്യ തെളിയിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇന്ത്യ അസാധാരണമായ പുരോഗതി കൈവരിച്ചു. പുനരുപയോഗ ഊർജ്ജത്തിന് ഊന്നൽ നൽകുന്നു. പാരീസ് ഉച്ചകോടിയിൽ നൽകിയ ഉറപ്പുകൾ നിശ്ചിത സമയത്തിന് മുൻപെ പാലിച്ച ഏക ജി20 രാജ്യമാണ് ഇന്ത്യ.
പരിസ്ഥിതി സംരക്ഷണ നടപടികളിൽ ഉറച്ച കാൽവയ്‌പ്പോടെ ഹരിത ട്രൈബ്യൂണൽ മുന്നോട്ടു പോകുന്നതിനെ മോദി അഭിനന്ദിച്ചു. ട്രൈബ്യൂണലിന്റെ മൊബൈൽ ആപും പുറത്തിറക്കി.
സുപ്രീംകോടതി
വടവൃക്ഷം
പരിസ്ഥിതിക്കായി നിലകൊള്ളുന്ന വടവൃക്ഷമാണ് സുപ്രീംകോടതിയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതിന്റെ വേരുകൾ സംസ്‌കാരത്തിൽ ആഴ്ന്നിറങ്ങിയതാണ്. ശാഖകൾ തലമുറകളെ സംരക്ഷിക്കുന്നതും. പ്രകൃതി മാതാവിനോട് ഇന്ത്യയ്‌ക്ക് എന്നെന്നും അഗാധമായ ആദരവുണ്ട്. ഭരണഘടന ആ മഹത്തായ മൂല്യബോധത്തെ പ്രതിഫലിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |