
ന്യൂഡൽഹി: മിന്നൽപ്രളയത്തിനു കാരണം ആഗോളതാപനമെന്ന് നേപ്പാൾ. വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാഷ്ട്രങ്ങൾക്ക് ധാർമിക ഉത്തരവാദിത്വമുണ്ടെന്നും നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യ, യു.എസ്, ചൈന തുടങ്ങിയ രാജ്യങ്ങളെ ഉദ്ദ്യേശിച്ചാണിത്. ആഗോളതാപനത്തിന്റെ വിലയാണ് തങ്ങളുടെ രാജ്യം നൽകി കൊണ്ടിരിക്കുന്നതെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി.
ഹിമാനികളുടെ ദ്രുതഗതിയിലുള്ള ഉരുകലും സുനാമിയും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണ്. ലോകത്തെ വൻകിട സമ്പന്ന രാജ്യങ്ങളാണ് കുറ്റക്കാർ. ദുരിതാശ്വാസ സഹായമല്ല,നീതിയാണ് ലഭിക്കേണ്ടത്. രാജ്യാന്തര സമൂഹത്തിനു മുന്നിൽ ഇക്കാര്യം ഉയർത്തിക്കൊണ്ടുവരും. ഐക്യരാഷ്ട്രസഭ അടക്കം ആഗോള വേദികളിൽ ഉന്നയിക്കുമെന്നും വൻകിട രാജ്യങ്ങളോട് നഷ്‌ടപരിഹാരം ആവശ്യപ്പെടുമെന്നും ശിശിർ സൂചിപ്പിച്ചു. ഗംഗ, ത്രിശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന 200 കോടിയിലധികം ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും കൂട്ടിച്ചേർത്തു.
മരണം
1200 കടന്നു
മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു. 1210 മൃതദേഹങ്ങൾ കണ്ടെടുത്തു. 300ൽപ്പരം ഇന്ത്യക്കാർ അടക്കം 4500ൽപ്പരം പേർ ഇപ്പോഴും കാണാമറയത്ത്. ഭോട്ടെകോശി,ത്രിശൂലി വൈദ്യുത പദ്ധതി മേഖലകളിലെ തുരങ്കങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർ അടക്കമുള്ള ജോലിക്കാരെ രക്ഷിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ കൂടുതൽ തെരച്ചിൽ സംഘങ്ങളെ ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. 5.5 ടൺ അവശ്യമരുന്നുകളും കൈമാറി. മാൻസരോവർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ ഉൾപ്പെടെ 130ൽപ്പരം ഇന്ത്യൻ വംശജരെ കുറിച്ചും വിവരം ലഭ്യമല്ല.
ഇടപെട്ട് മദ്രാസ്
ഹൈക്കോടതി
തമിഴ്നാട്ടിൽ നിന്ന് പോയ 85 തീർത്ഥാടകരെ കണ്ടെത്താൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകി. കാണാതായവരിൽ മുൻ മദ്രാസ് ഹൈക്കോടതി ജഡ്‌ജി വി. ശിവജ്ഞാനവുമുണ്ട്. ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി,ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം.
Nepal has attributed the recent flash floods to global warming and called on countries that emit large amounts of greenhouse gases to accept their moral responsibility
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |