ലക്‌നൗ: സർക്കാർ ആശുപത്രിയിൽ രോഗിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരിക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ റായ്‌ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ സമിതിയെയും ആശുപത്രി സൂപ്രണ്ട് ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആശുപത്രിയിൽ തറയിലിരിക്കുന്ന രോഗിയായ പുരുഷനെ പിങ്കി ചവിട്ടുന്നതാണ് വീഡിയോയിലുള്ളത്. 35 സെക്കൻഡിനുള്ളിൽ പത്ത് തവണ ഇവർ രോഗിയെ ചവിട്ടുന്നുണ്ട്. മാനസിക രോഗിക്കാണ് പരിക്കേറ്റതെന്നും വിവരമുണ്ട്. ദൃശ്യങ്ങൾ വൈറലായതോടെ പിങ്കിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നു.
തുടർന്ന് ജീവനക്കാരിക്കെതിരെ നടപടിയെടുക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഇതോടെയാണ് സസ്‌പെൻഡ് ചെയ്‌തത്. മനുഷ്യത്വരഹിതമായ പെരുമാറ്റം ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ് പറഞ്ഞു. ജീവനക്കാർ രോഗികളോട് പെരുമാറുന്ന രീതി നിരീക്ഷിക്കണമെന്ന് എല്ലാ മെഡിക്കൽ ഓഫീസർമാർക്കും അദ്ദേഹം നിർദേശവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |