SignIn
Kerala Kaumudi Online
Saturday, 04 July 2026 12.12 PM IST

'വാങ്‌ചുകിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സർക്കാർ'; നിരാഹാരം ഏഴാം ദിവസത്തിലേക്ക്, പിന്നോട്ടില്ലെന്ന് പാറ്റകൾ

sonam-wangchuk
സോനം വാങ്‌ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. Photo Credit: x.com/abhijeet_dipke

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്ദിറിൽ നടത്തുന്ന പ്രക്ഷോഭം പതിനാലാം ദിവസത്തിലേക്ക് കടക്കുന്നു. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്‌ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. നിരാഹര സമരം ഏഴാം ദിവസം പിന്നിടുമ്പോൾ വാങ്‌ചുക്കിന്റെ ആരോഗ്യത്തിൽ ആശങ്ക വർദ്ധിച്ചുവരുന്നതായി അനുയായികൾ അറിയിച്ചു. വാങ്‌ചുക്കിന്റെ ആരോഗ്യം വഷളാകുകയാണെന്ന് പ്രതിഷേധ സ്ഥലത്ത് നിന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ അറിയിച്ചു.

'സോനം വാങ്‌ചുക്കിന്റെ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സർക്കാർ അടിയന്തരമായി ഇടപെട്ട് ധർമ്മേന്ദ്ര പ്രധാനിനെതിരെ നടപടി സ്വീകരിക്കണം. സമരം തുടരുന്ന സോനം സാറിന് എന്തെങ്കിലും സംഭവിച്ചാൽ അതിന് സർക്കാർ തന്നെയായിരിക്കും ഉത്തരവാദി. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. നടപടി സ്വീകരിക്കുന്നത് വരെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുന്ന സമയത്ത് ആദ്യമായി ഇന്ന് മുഖത്ത് ആ വേദന കാണാൻ കഴിഞ്ഞു. താൻ സുഖമായിരിക്കുന്നുവെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. എന്നാൽ യാഥാർത്ഥ്യം വ്യത്യസ്തമാണ്. ഓരോ മണിക്കൂർ കഴിയുന്തോറും അദ്ദേഹത്തിന്റെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്'- അഭിജീത് ദിപ്‌കെ എക്സിൽ കുറിച്ചു.

സർക്കാരിനോട് നന്ദി പറഞ്ഞ് വാങ്‌ചുക്

ലഡാക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതിന് വാങ്‌ചുക് സർക്കാരിനോട് നന്ദി രേഖപ്പെടുത്തി. ജൂലായ് മൂന്നിന് എക്സിൽ പങ്കുവച്ച കുറിപ്പിലാണ് വാങ്‌ചുക് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ വിദ്യാഭ്യാസരംഗത്തെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഡൽഹിയിൽ ലഡാക്ക് വിഭാഗങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപസമിതിയും തമ്മിൽ ചർച്ചകൾ നടന്ന് ഒരു മാസത്തിലേറെയായതിന് പിന്നാലെ, വെള്ളിയാഴ്ച ലേയിൽ വെച്ച് കേന്ദ്ര ഉദ്യോഗസ്ഥരുമായി അനൗദ്യോഗിക ചർച്ചകൾ നടത്താൻ നിശ്ചയിച്ചിരുന്നു.

2025 സെപ്തംബർ 24ന് ലേയിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട പ്രതഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും 80ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് വാങ്‌ചുകിനെ അറസ്റ്റ് ചെയ്യുകയും എൻ.എസ്.എ ചുമത്തി കുറ്റം ചുമത്തുകയും ജോധ്പൂർ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഈ വർഷം മാർച്ചിൽ കേന്ദ്രം അദ്ദേഹത്തിന്റെ എൻഎസ്എ തടങ്കൽ പിൻവലിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONAM WANGCHUK, WANGCHUK HUNGER STRIKE, SONAM WANGCHUK PROTEST, WANGCHUK NIRAHARAM, WANGCHUK SAMARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360