ബംഗളൂരു: ഐഎസ്ആര്‍ഒയുടെ ബംഗളൂരുവിലെ ആസ്ഥാനത്ത് ബോംബ് വച്ചുവെന്ന ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും സന്ദേശം വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് സഞ്ജയ് നഗര്‍ പൊലീസ് പ്രതിയെ പിടികൂടിയത്. 36കാരനായ നിഷാന്ത് ത്യാഗിയാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാള്‍ തൊഴില്‍രഹിതനാണെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ബോംബ് ഭീഷണിയെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഐഎസ്ആര്‍ഒ അഡ്മിനിസ്‌ട്രേറ്ററാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിയെ കണ്ടെത്തിയ പൊലീസ് ഇയാളെ ബംഗളൂരുവില്‍ തെളിവെടുപ്പിനായി എത്തിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഡിവൈസ് പൊലീസ് പിടിച്ചെടുത്തു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്. ആദ്യത്തെ ഭീഷണി സന്ദേശത്തിലാണ് ത്യാഗിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ തന്നെയാണോ രണ്ടാമത്തെ ഭീഷണി സന്ദേശവും അയച്ചത് എന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് പൊലീസ്. കേസിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് തെളിവെടുപ്പിന് ശേഷം പൊലീസ് നല്‍കുന്ന വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |