ന്യൂഡൽഹി : വാഹനങ്ങളുടെ രൂപമാറ്റത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇക്കാര്യത്തിൽ കർശനമായ കേന്ദ്രനിയമങ്ങൾ നിലവിലുണ്ടെന്നും രാജ്യസഭയിൽ വി.ശിവദാസൻ എം.പിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡ പ്രാകരമുള്ള രൂപമാറ്റം സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക്ഷോപ്പുകളിലോ സർവീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിട്ടിയുടെ മുൻകൂർ അനുമതി വാങ്ങണം. മാറ്റങ്ങൾ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥയെന്നും ഗഡ്കരി രേഖാമൂലം മറുപടി നൽകി. പൊതുജന സുരക്ഷ മുൻനിറുത്തി വാഹനങ്ങളുടെ വേഗത നിർണയിക്കാൻ സംസ്ഥാന സർക്കാരുകൾക്കോ സർക്കാരുകൾ ചുമതലപ്പെടുത്തുന്ന അതോറിട്ടികൾക്കോ അധികാരമുണ്ട്. 1986ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം വാഹനനിർമ്മാതാക്കൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള അടിസ്ഥാന വിവരങ്ങളിൽ ഒരുതരത്തിലുമുള്ള മാറ്റങ്ങൾ വരുത്താൻ പാടില്ലെന്നാണ് ചട്ടം.
വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നിയമങ്ങളിൽ ഇളവുകൾ വരുത്തുമെന്നത് യു.ഡി.എഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അധികാരമേറ്റ ശേഷം , അപകടകരമായ രീതിയിലുള്ള മാറ്റങ്ങൾ ഒഴിച്ച് ബാക്കിയുള്ള സുരക്ഷിതമായ മോഡിഫിക്കേഷനുകൾ പരിഗിണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിക്കുകയും ചില ഇളവുകൾ അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നിതിൻ ഗഡ്കരി വ്യക്തത വരുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |