ന്യൂഡൽഹി: വാട്‌സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട നിലപാട് വിശദീകരിക്കാൻ മെറ്റ പ്രതിനിധികൾ കേന്ദ്ര ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
യൂസർനെയിം ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണം നൽകാൻ അനുവദിച്ചിട്ടുള്ള മൂന്നുദിവസത്തിനുള്ളിൽ തന്നെ അന്തിമ മറുപടി നൽകുമെന്ന് മെറ്റ വ്യക്തമാക്കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സർക്കാർ മെറ്റയ്ക്ക് നോട്ടീസ് നൽകിയത്. ഓൺലൈൻ തട്ടിപ്പുകൾ, ആൾമാറാട്ടം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ ഗണ്യമായി വർദ്ധിപ്പിക്കാൻ യൂസർനെയിം ഫീച്ചർ ഇടയാക്കുമെന്ന ആശങ്കയാണ് സർക്കാർ ഉയർത്തിയത്. കൂടിയാലോചനകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവയ്‌ക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ഫോൺനമ്പർ പങ്കിടാതെതന്നെ ആശയവിനിമയം സാദ്ധ്യമാക്കുന്ന സംവിധാനമാണ് യൂസർനെയിം. എന്നാൽ, ഫോൺ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതെന്നാണ് മെറ്റയുടെ അവകാശവാദം. ഫോൺ നമ്പറുകൾ പങ്കിടാതെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ ഗ്രൂപ്പുകളിലും മറ്റും അംഗമാകാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. പുതിയ ഫീച്ചർ വന്നാൽ ഫോൺ നമ്പറിന് പകരം യൂസർനെയിം മാത്രമായിരിക്കും മറ്റുള്ളവർക്ക് കാണാൻ സാധിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |