ന്യൂഡൽഹി: ഇന്ത്യാ സന്ദർശനം നടത്തിയ വിദേശിയുടെ തലച്ചോറിൽ 38 പരാന്നഭോജികളെ (പാരസൈറ്റ്‌സ്) കണ്ടെത്തിയതായി റിപ്പോർട്ട്. യുകെ സ്വദേശിനിയായ ലൗറി ഡെൻമാൻ (42) 2010ൽ ഇന്ത്യയിലെത്തിയപ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. ഇവിടെ ഒരു റെസ്റ്റോറന്റിലെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനിടെ ഒരുമീറ്റർ നീളമുള്ള വിര ഇവരുടെ ശരീരത്തിൽ നിന്ന് പുറത്തുപോയി. തുടർന്ന് നടത്തിയ പരിശോധനകളെല്ലാം നോർമലായിരുന്നു. പിന്നീടാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഡോക്‌ടർമാർ നടത്തിയത്.
2011ൽ ലൗറിക്ക് അപസ്‌മാരമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിൽ അവർക്ക് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന രോഗമാണെന്ന് കണ്ടെത്തി. ലൗറിയുടെ തലച്ചോറിൽ 38 പരാന്നഭോജികളെയാണ് കണ്ടെത്തിയത്.
2007ലാണ് മൂന്നുമാസത്തെ സന്ദർശനത്തിനായി ലൗറി ആദ്യമായി ഇന്ത്യയിലെത്തിയത്. ഈ സമയത്താണ് ഇവർക്ക് അണുബാധയുണ്ടായതെന്നാണ് ഡോക്‌ടർമാരുടെ നിഗമനം. ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാനായി ലൗറി മാംസം ഒഴിവാക്കിയിരുന്നു. എന്നാൽ അറിയാതെ പന്നിയിറച്ചി ഭക്ഷിച്ചു. ഇതിലുണ്ടായിരുന്ന ടേബ് വേം എന്നയിനം ഇരയുടെ മുട്ടകളാണ് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്നറിയപ്പെടുന്ന പരാദ അണുബാധയ്ക്ക് കാരണമായത്. ഇതിനുശേഷം ലൗറിക്ക് തുടർച്ചയായി തലവേദന, തലകറക്കം, വിഭ്രാന്തി എന്നിവ അനുഭവപ്പെട്ടിരുന്നു.
തുടക്കത്തിൽ ആന്റി-പാരസൈറ്റിക് മരുന്നുകളും സ്റ്റിറോയിഡുകളുമാണ് ഡോക്‌ടർമാർ ലൗറിക്ക് നൽകിയിരുന്നത്. തുടർന്നുള്ള സ്കാനുകളിൽ തലച്ചോറിലെ പരാദങ്ങൾക്ക് ചുറ്റും വലിയ വീക്കങ്ങൾ കണ്ടെത്തി. ഇത് ആശയക്കുഴപ്പം, മരവിപ്പ്, തുടങ്ങിയ അനുഭവപ്പെടുന്നതിന് കാരണമായി.
പിന്നീടവർക്ക് ജോലി ഉപേക്ഷിച്ച് പിതാവിനൊപ്പം പോകേണ്ടിവന്നു. തുടർന്നുള്ള വർഷങ്ങളിൽ മാനസിക വിഭ്രാന്തി, ബുദ്ധിഭ്രമം, കടുത്ത ഉത്കണ്ഠ, പരിഭ്രാന്തി എന്നിവയിലൂടെയും അവർ കടന്നുപോയി. ആറുമാസം ന്യൂറോ സൈക്യാട്രിക് ആശുപത്രിയിൽ ചെലവഴിച്ചു. വർഷങ്ങളുടെ ചികിത്സയ്ക്ക് ശേഷം 2022ലാണ് ലൗറി ജീവിതത്തിൽ തിരികെയെത്തിയത്.
പന്നിയിറച്ചിയിലെ ടേനിയ സോളിയം എന്ന ടേപ്പ് വേം മൂലം കേന്ദ്ര നാഡീവ്യൂഹത്തിലുണ്ടാകുന്ന പരാദ അണുബാധയാണ് ന്യൂറോസിസ്റ്റെർകോസിസ്. ചികിത്സിച്ചില്ലെങ്കിൽ സിസ്റ്റിസെർകോസിസ് എന്നറിയപ്പെടുന്ന കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് ഇത് നയിച്ചേക്കാം.
നന്നായി വേവിക്കാത്ത പന്നിയിറച്ചിയിലൂടെയും ടേപ് വേം സാന്നിദ്ധ്യമുള്ള വെള്ളത്തിലൂടെയുമാണ് ഇത് മനുഷ്യശരീരത്തിലെത്തുന്നത്. വേവിക്കാത്ത പന്നിയിറച്ചി കഴിക്കുന്നത് കുടലിൽ ടേപ്പ് വേം അണുബാധയുണ്ടാവുകയും പിന്നീടിത് തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്യും.
ന്യൂറോസിസ്റ്റെർകോസിസിനുള്ള ചികിത്സ ഓരോ വ്യക്തികൾക്കും വ്യത്യസ്തമായിരിക്കും. സാധാരണയായി അപസ്മാരത്തിനുള്ള മരുന്നുകൾ, കോർട്ടികോസ്റ്റീറോയിഡുകൾ, ആന്റിപാരാസിറ്റിക് മരുന്നുകൾ, ശസ്ത്രക്രിയാ എന്നീ ചികിത്സകളാണ് നൽകിവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |