SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.25 AM IST

കോച്ച് മാറിയിട്ടും കളി മാറിയില്ല

blasters

പുതിയ കോച്ചിന് കീഴിലെ ആദ്യ മത്സരത്തിലും ബ്ളാസ്റ്റേഴ്സിന് തോൽവി

സ്പോർടിംഗ് ഡൽഹി ജയിച്ചത് 2-0ത്തിന്, ബ്ളാസ്റ്റേഴ്സിന്റെ ആറാം തോൽവി

ന്യൂഡൽഹി: കേരള ബ്ളാസ്റ്റേഴ്സിനെ തോൽവിക്കയത്തിൽ നിന്ന് കരകയറ്റാൻ പുതിയ പരിശീലകനും കഴിഞ്ഞില്ല. ഐ.എസ്.എല്ലിൽ ഇന്നലെ പുതിയ കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിലിറങ്ങിയ ബ്ളാസ്റ്റേഴ്സിനെ സ്‌പോർട്ടിംഗ് ക്ളബ് ഡൽഹി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിക്കുകയായിരുന്നു. ടീമിന്റെ സീസണിലെ ‌ ആറാം തോൽവിയാണിത്. മുൻ ബ്ളാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമനും(36-ാം മിനിട്ട്), സെർബിയൻ താരം ബബോവിച്ചുമാണ്(90+6) ഡൽഹിക്ക് വേണ്ടി ഗോൾ നേടിയത്. ബ്ളാസ്റ്റേഴ്സിന്റെ മുൻ സഹ പരിശീലകൻ തോമാസ് ഷോഴ്സിന്റെ കീഴിലാണ് ഡൽഹി ഇറങ്ങിയത്.

ഒരാഴ്‌ച മുൻപ് ചേർന്ന ആഷ്‌ലി വെസ്റ്റ്‌വുഡിന് ടീമിന്റെ സമീപനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കും വിധം ലക്ഷ്യബോധമില്ലാതെ പന്തു തട്ടുന്ന ബ്ളാസ്റ്റേസിനെയാണ് കണ്ടത്. അതേസമയം ഡൽഹി തുടക്കം മുതൽ നിയന്ത്രണം ഏറ്റെടുത്ത് ബ്ളാസ്റ്റേഴ്സ് നിരയിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഫ്രഞ്ച് താരം കെവിൻ യോക്കിനെ കേന്ദ്രീകരിച്ച് ബ്ളാസ്റ്റേഴ്സ് ഇടതു വിംഗിലൂടെ നടത്തിയ നീക്കങ്ങളൊന്നും ഡൽഹി ബോക്‌സിനുള്ളിൽ ഭീഷണിയുയർത്തിയതുമില്ല.

17-ാം മിനിട്ടിൽ ലഭിച്ച കോർണർ കിക്കിൽ നിന്ന് ബ്ളാസ്റ്റേഴ്സ് ഗോൾ നേടിയെന്ന് തോന്നി. വിബിൻ മോഹൻ എടുത്ത കോർണറിൽ നിന്ന് ലഭിച്ച പന്ത് സെനഗൽ താരം ഫലോവു ഗോൾ പോസ്റ്റിലേക്ക് തിരിച്ചു വിട്ടെങ്കിലും മുൻ ബ്ളാസ്റ്റേഴ്സ് താരം കൂടിയായ ഡൽഹി ഗോൾ കീപ്പർ നോറ ഫെർണാണ്ടസ് രക്ഷപ്പെടുത്തി. റീബൗണ്ട് ചെയ്‌ത പന്ത് ബികാഷ് യുഗ്‌മം പുറത്തേക്ക് അടിച്ചു കളഞ്ഞു.

36-ാം മിനിട്ടിൽ ഐമൻ ബ്ളാസ്റ്റേഴ്സിനെ ഞെട്ടിച്ച് ലീഡ് നേടിയത് പ്രതിരോധ നിരയിലെ വിള്ളൽ മുതലെടുത്തായിരുന്നു. ബ്രസീലിയൻ താരം റിബീറോ മൈതാന മധ്യത്തിൽ നിന്ന് നീട്ടിയടിച്ച പന്ത് സ്വീകരിച്ച ഗോഗോവു ഒറ്റയ്‌ക്ക് മുന്നേറി. ബ്ളാസ്റ്റേഴ്സ് പ്രതിരോധ താരം ഡോഹ്‌ലിംഗിനെ കബളിപ്പിച്ച് പന്ത് ബോക്‌സിനുള്ളിലേക്ക് മറിച്ചു. മൂന്ന് പ്രതിരോധ താരങ്ങൾക്ക് നടുവിലൂ‌ടെ അയ്മൻൻ പന്ത് പ്ളേസ് ചെയ്തത് ഒട്ടും ആയാസപ്പെടാതെ(0-1).

ഒരു ഗോളിന് പിന്നിലായിട്ടും ബ്ളാസ്റ്റേഴ്സ് കളിയിൽ വലിയ മാറ്റമൊന്നു വന്നില്ല. ഇടവേളയ്‌ക്ക് പിരിയും മുൻപ് അയ്മന് ലഭിച്ച പന്ത് പോസ്റ്റിന് മുകളിലൂടെ പോയത് ബ്ളാസ്റ്റേഴ്സിന് അനുഗ്രഹമായി.

രണ്ടാം പകുതിയിൽ ബ്ളാസ്റ്റേഴ്സ് മലയാളി താരങ്ങളായ എബിൻ ദാസിനെയും മുഹമ്മദ് അജ്‌സലിനെയും ഇറക്കി. 85-ാം മിനിട്ടിൽ ഡോഹ്‌ലിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. ഡൽഹി പരിശീലകൻ തോമാസിനും ലഭിച്ചു ചുവപ്പ് കാർഡ്.

ഗോൾ മടക്കിയടിക്കാൻ അവസാന മിനിട്ടുകളിൽ ബ്ളാസ്റ്റേഴ്സ് ഡൽഹി ഗോൾ മുഖത്ത് നിരന്തരം ആക്രമണമഴിച്ചുവിട്ടു. ഇതിനിടയിലാണ് കളിയുടെ ഗതിക്കെതിരെ ഇഞ്ച്വറി ടൈമിൽ സെർബിയൻ താരം ബാബോവിക് ഡൽഹിയുടെ ലീഡ് ഉയർത്തിയത്(0-2). ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം സമ്പാദ്യമുള്ള ബ്ളാസ്റ്റേഴ്സ് 13-ാം സ്ഥാനത്താണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, BLASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360