SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

സായിക്ക് മേലേ കൊഹ്‌ലി

ipl

ഗുജറാത്ത് ടൈറ്റാൻസിനെ 5 വിക്കറ്റിന് തോൽപ്പിച്ച് ആർ.സി.ബി

ഗുജറാത്തിനായി സായി സുദർശൻ നേടിയ സെഞ്ച്വറി (100) പാഴായി

ഗുജറാത്ത് ടൈറ്റാൻസ് 205/3, ആർ.സി.ബി 206/5 (18.5 ഓവർ)

വിരാടിനും (81), ദേവ്‌ദത്ത് പടിക്കലിനും (55) അർദ്ധസെഞ്ച്വറികൾ

ബെംഗളുരു : ഐ.പി.എല്ലിൽ തുടർച്ചയായ മൂന്നാം സീസണിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡ് കുറിച്ച സായ് സുദർശന്റെ (100)ബാറ്റിംഗ് മികവിനും ആർ.സി.ബിക്ക് എതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല.

ഇന്നലെ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ എന്ന 205/3 എന്ന സ്കോർ ഉയർത്തി ഗുജറാത്ത് ടൈറ്റാൻസിനെ ഏഴുപന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കേ ആർ.സി.ബി കീഴടക്കുകയായിരുന്നു. അർദ്ധസെഞ്ച്വറികൾ നേടിയ വിരാട് കൊഹ്‌ലിയും (44 പന്തുകളിൽ എട്ടുഫോറും നാലു സിക്സുമടക്കം 81റൺസ്) മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കലും (27 പന്തുകളിൽ രണ്ടുഫോറും ആറ് സിക്സുമടക്കം 55 റൺസ്) ചേർന്നാണ് ആർ.സി.ബിക്ക് ചേസിംഗ് ജയമൊരുക്കിയത്.

ടോസ് നേടിയ ആർ.സി.ബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സായിയും ക്യാപ്ട‌ൻ ശുഭ്മാൻ ഗില്ലും (32)ചേർന്നാണ് ടൈറ്റാൻസിനായി ഓപ്പണിംഗിനിറങ്ങിയത്. ശ്രദ്ധാപൂർവമാണ് ഇരുവരും ബാറ്റുവീശിയത്.ആറാം ഓവറിലാണ് ടീം 50 കടന്നത്. താളത്തിലേക്ക് എത്തിയതോടെ സായി കൂറ്റൻ ഷോട്ടുകൾ പായിച്ചു തുടങ്ങി. നേരിട്ട 33-ാമത്തെ പന്തിൽ സായി അർദ്ധസെഞ്ച്വറി കടന്നു. പത്താം ഓവറിൽ 100 കടന്ന ഗുജറാത്ത് 13-ാം ഓവറിൽ 128ലെത്തിയപ്പോഴാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 24 പന്തുകളിൽ രണ്ട് ഫോറുകളും ഒരു സിക്സുമടക്കം 32 റൺസടിച്ച ഗില്ലിനെ സുയാഷ് ശർമ്മയുടെ ബൗളിംഗിൽ ദേവ്‌ദത്ത് പിടികൂടുകയായിരുന്നു.

തുടർന്ന് ജോസ് ബട്ട്‌ലറെ കൂട്ടുനിറുത്തി സായി ഈ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കി. ഇതിന് 57 പന്തുകളാണ് വേണ്ടിവന്നത്. തൊട്ടടുത്ത പന്തിൽ ഹേസൽവുഡിന് റിട്ടേൺ ക്യാച്ച് നൽകി മടങ്ങുകയും ചെയ്തു. 11 ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതായിരുന്നു സായിയുടെ ഇന്നിംഗ്സ്. 18-ാം ഓവറിൽ ബട്ട്‌ലറും പുറത്തായി. തുടർന്ന് വാഷിംഗ്ടൺ സുന്ദറും (19*), ജാസൺ ഹോൾഡറും (23*) ചേർന്ന് 200 കടത്തി.

മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് തുടക്കം അത്രകേമമായിരുന്നില്ല. എന്നാൽ തുടക്കത്തിലേ വിരാടിന്റെ ക്യാച്ച് കൈവിട്ട് വാഷിംഗ്ടൺ സുന്ദർ നിലവിലെ ചാമ്പ്യന്മാർക്ക് ആത്മവിശ്വാസമേകി. 14 റൺസടിച്ച ജേക്കബ് ബെഥേൽ മൂന്നാം ഓവറി മടങ്ങിയ ശേഷം ക്രീസിലൊരുമിച്ച വിരാടും ദേവ്‌ദത്തും കൂട്ടിച്ചേർത്ത 115 റൺസാണ് ആർ.സി.ബിയുടെ ജയത്തിന് അടിത്തറയിട്ടത്. ഇരുവരും മടങ്ങിയ ശേഷം രജത് പാട്ടീദാർ (8),ജിതേഷ് ശർമ്മ (10), എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്‌ടമായെങ്കിലും ക്രുനാൽ പാണ്ഡ്യയും (23 നോട്ടൗട്ട്) ടിം ഡേവിഡും ചേർന്ന് 18.5-ാം ഓവറിൽ വിജയത്തിലെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360