ബുഡാപെസ്റ്റ്: തുടർച്ചയായ രണ്ടാം തവണയും പി.എസ്.ജി. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായതിന് പിന്നാലെ ആരാധകരുടെ ആഘോഷം അതിരുവിട്ടു. ഫ്രാൻസിലെമ്പാടും വൻതോതിൽ ആക്രമണമുണ്ടായി. രണ്ട് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു, നൂറോളം പേരുടെ നില ഗുരുതരമാണ്.
ഫുട്ബോൾ ആരാധകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം തന്നെയാണ് അരങ്ങേറിയത്. വിവിധ അക്രമ സംഭവങ്ങളിൽ 740പേരെ അറസ്റ്ര് ചെയ്തു. നിലവിൽ 480 പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. അറസ്റ്റിലായവരിൽ 82പേർ പ്രായപൂർത്തിയാകാത്തവരാണ്. ഫ്രാൻസിലെ 15ഓളം നഗരങ്ങളിൽ ആരാധകരുടെ ആഘോഷം കലാപ സമാനമായി മാറി.
പാരീസിലെ ഷാംപ്സ് എലീസ് പ്രദേശത്തും ഫൈനൽ മത്സരം വലിയ സ്ക്രീനിൽ കാണാൻ നാൽപ്പതിനായിരത്തോളം ആരാധകർ ഒത്തുകൂടിയ പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസിന് സമീപവുമാണ് പ്രധാനമായും അക്രമങ്ങൾ അരങ്ങേറിയത്.
ഒരു വിഭാഗം ആരാധകർ കടകൾ അടിച്ചു തകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. തെരുവിൽ പടക്കങ്ങളും ഫ്ലെയറുകളും കത്തിച്ചു. ഇലക്ട്രിക്ക് ബൈക്കുകൾക്ക് തീയിട്ടു. പൊതുമുതൽ വ്യാപകമായി നശിപ്പിച്ചു. ബസ്,ട്രെയിൻ സർവീസുകളെല്ലാം തടസപ്പെട്ടു,
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാരിസ് നഗരമധ്യത്തിൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷ സാധ്യത മുന്നിൽക്കണ്ട്
ആയിരകണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് ഫ്രാൻസിൽ നിയോഗിച്ചിരുന്നു.
കഴിഞ്ഞ തവണ പി.എസ്.ജി ചാമ്പ്യൻമാരായപ്പോഴും ആക്രമണങ്ങളുണ്ടായിരുന്നെങ്കിലും ഇത്രയും അതിരുവിട്ടിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |