
ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്സിൽ ഇന്ത്യ രണ്ടാമത്
ഹോംഗ്കോംഗ് : ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം മുഹമ്മദ് അഷ്ഫഖ് ഉൾപ്പെട്ട ഇന്ത്യൻ ടീം പുരുഷ 4-400 മീറ്റർ റിലേയിൽ വെങ്കലം നേടി.പിയൂഷ് രാജ്,സെയ്ദ് സബീർ,രഞ്ജിത്ത് കുമാർ എന്നിവർക്കൊപ്പം റിലേയിലിറങ്ങിയ അഷ്ഫാഖാണ് അവസാന ലാപ്പിലോടി വെങ്കലത്തിലെത്തിച്ചത്. 3 മിനിട്ട് 05.54 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഇന്ത്യൻ ടീം മീറ്റ് റെക്കാഡ് മെച്ചപ്പെടുത്തുകയും ചെയ്തു. ചൈനയ്ക്കാണ് സ്വർണം. ഖത്തർ വെള്ളി നേടി.വനിതകളുടെ 4-400 മീറ്റർ റിലേയിൽ ഭൂമിക സഞ്ജയ്,തഹൂറ ഖാത്തൂൻ,സെനൂർ ബാവ, നീരു പഥക് എന്നിവരടങ്ങിയ ഇന്ത്യൻ ടീം മീറ്റ് റെക്കാഡോടെ സ്വർണം നേടി.
കഴിഞ്ഞദിവസം സമാപിച്ച ചാമ്പ്യൻഷിപ്പിൽ 10 സ്വർണവും അഞ്ചുവെള്ളിയും നാലുവെങ്കലങ്ങളുമടക്കം 19 മെഡലുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. അവസാനദിവസം നടന്ന വനിതകളുടെ 5000 മീറ്ററിൽ മുസ്കാൻ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയിരുന്നു. കഴിഞ്ഞദിവസം വനിതകളുടെ ഹൈജമ്പിൽ പൂജ സിംഗ് ദേശീയ സീനിയർ റെക്കാഡ് തകർത്താണ് സ്വർണം നേടിയത്. വനിതകളുടെ ഡിസ്കസ് ത്രോയിൽ അമാനത്ത് കാംബോജ്,ഡക്കാത്ത്ലണിൽ രാഹുൽ ജാക്കർ, പുരുഷ ലോംഗ്ജമ്പിൽ ഷാനവാസ് ഖാൻ,പുരുഷ ഹൈജമ്പിൽ ബസന്ത്,3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ നിഖിൽ ചന്ദ്രശേഖർ,പുരുഷ 800 മീറ്ററിൽ മൊഗാലി വെങ്കിട്ടറാം റെഡ്ഡി എന്നിവരും സ്വർണനേട്ടം കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |