
ന്യൂഡൽഹി : തീർത്തും അപ്രതീക്ഷിതമായാണ് ജസ്പാൽ റാണയുടെ മരണവാർത്ത ഇന്നലെ ഇന്ത്യൻ കായികപ്രേമികളെ തേടിയെത്തിയത്. 18 വയസ് തികയും മുമ്പ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ അഭിമാനമായ റാണ 40 തികയുംമുന്നേതന്നെ പരിശീലകനുമായി പ്രശസ്തി നേടി. ഷൂട്ടിംഗ് താരമെന്ന നിലയിൽ റാണയ്ക്ക് എത്തിപ്പിടിക്കാൻ കഴിയാതിരുന്നത് ഒളിമ്പിക് മെഡൽ മാത്രമായിരുന്നു. രണ്ട് വർഷം മുമ്പ് പാരീസിൽ അതും നേടിയെടുത്താണ് ഈ വെടിയൊച്ച നിലച്ചത്.
1976 ജൂൺ 28 ന് ഉത്തരാഖണ്ഡിൽ ജനിച്ച റാണ സ്‌കൂൾ, കോളേജ് തലം മുതൽ മികച്ച പ്രകടനവുമായി ശ്രദ്ധ നേടിയിരുന്നു.1994 ൽ മിലാനിൽ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡിനുടമയായി. ആ വർഷം ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടി. പിന്നീട് ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിലുടനീളം മെഡലുകൾ വാരിക്കൂട്ടി. 2006-ൽ ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയ റാണ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റെക്കോർഡിനൊപ്പമെത്തി. 1994,1998, 2002, 2006 കോമൺവെൽത്ത് ഗെയിംസുകളിൽ ഒമ്പത് സ്വർണ്ണം അടക്കം 15 മെഡലുകൾ നേടി.
2012 മുതൽ പരിശീലക വേഷമണിഞ്ഞ് തലമുറ ഷൂട്ടർമാരെ കണ്ടെത്തുന്നതിനുള്ള ദൗത്യം ഏറ്റെടുത്തു. 2024ലെ പാരീസ് ഒളിമ്പിക്സിൽ മനു ഭാക്കർ രണ്ട് വെങ്കല മെഡലുകൾ നേടിയത് ജസ്‌പാൽ റാണയുടെ ശിക്ഷണത്തിലാണ്. സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങിയ താരങ്ങളെയും പരിശീലിപ്പിച്ചു.
1994ൽ 18-ാം വയസ്സിൽ അർജുന അവാർഡും 2020ൽ ദ്രോണാചാര്യ അവാർഡും ലഭിച്ചു. 1997ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ആദ്യ ഭാര്യ ഷൂട്ടിംഗ് താരവും ഫാഷൻ ഡിസൈനറുമായ റീന റാണ ആദ്യഭാര്യയാണ്. രണ്ടു കുട്ടികളും ആദ്യ ബന്ധത്തിലുള്ളതാണ്. 2009ൽ ബി.ജെ.പി ബാനറിൽ ഉത്തരാഖണ്ഡിലെ തെഹ്‌രിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് കോൺഗ്രസിൽ ചേർന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |