
2 മരണം
ജോർദ്ദാനും യു.എ.ഇയ്ക്കും നേരെ തിരിച്ചടി
ടെഹ്റാൻ: ഒരു മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. ഇന്നലെ പുലർച്ചെ ഹോർമുസ് കടലിടുക്കിലുള്ള ഇറാന്റെ ലറാക് ദ്വീപിൽ യു.എസ് വ്യോമാക്രമണം നടത്തി. രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിനെ ഛിന്നഭിന്നമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ഭീഷണിയും മുഴക്കി.
യു.എസിന്റെ പ്രകോപനത്തിനെതിരെ ജോർദ്ദാനും യു.എ.ഇയ്ക്കും നേർക്കായിരുന്നു ഇറാന്റെ തിരിച്ചടി. യു.എസ് സൈനികർ തങ്ങുന്ന കിംഗ് ഹുസൈൻ,അൽ-അസ്‌റഖ് എയർബേസുകളെ ലക്ഷ്യമിട്ട ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളെ ജോർദ്ദാൻ ചെറുത്തു. എന്നാൽ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന ചില മിസൈലുകൾ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. യു.എ.ഇയിലെ അൽ മിൻഹാദ് എയർ ബേസിനെ ഡ്രോണുകൾ ലക്ഷ്യമിട്ടെങ്കിലും പരാജയപ്പെടുത്തി.
ഇതിനിടെ, ഹോർമുസിൽ തങ്ങളുടെ അനുമതിയില്ലാതെ സഞ്ചരിച്ച സൂപ്പർ ടാങ്കർ നേവൽ മൈനിലിടിച്ച് തീപിടിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.
മൈൻ സ്ഥാപിക്കാൻ ശ്രമം
ലറാക് ദ്വീപിനെ ആക്രമിച്ചതിലൂടെ ഹോർമുസിൽ നേവൽ മൈനുകൾ സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമം തടഞ്ഞെന്ന് യു.എസ്
റോക്കറ്റ് ലോഞ്ചറുകൾ തകർത്തു
എ.ഐ ബോംബിട്ട് ട്രംപ്
ഖാർഗ് ദ്വീപിനെ ബോംബിട്ട് തകർക്കുന്ന എ.ഐ വീഡിയോ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ദ്വീപിനെ തരിപ്പണമാക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. എണ്ണ വിപണിയിലടക്കം ആശങ്ക ഉയർന്ന പിന്നാലെ ദ്വീപും എണ്ണ കേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് ഇറാൻ വ്യക്തമാക്കി.
'മുസ്ലിം രാജ്യങ്ങൾ
ഒന്നിക്കണം'
യു.എസിനും ഇസ്രയേലിനും എതിരെ മുസ്ലിം,ഗൾഫ് രാജ്യങ്ങൾ ഒന്നിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി. യഥാർത്ഥ ശത്രുവിനെ തിരിച്ചറിയണമെന്നും അവരുടെ ഉദ്ദേശ്യം നടപ്പാക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു. ദേശീയ ടെലിവിഷനിൽ പ്രസ്താവന പുറത്തുവിടുകയായിരുന്നു.
ഞങ്ങൾ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ യു.എസ് വാഗ്ദാനങ്ങൾ പാലിക്കുന്നില്ല. നേരിട്ടുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകും.
- മസൂദ് പെസഷ്‌കിയാൻ,
പ്രസിഡന്റ്, ഇറാൻ
(ഇന്നലെ എസ്.സി.ഒ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു പ്രസ്താവന)
ബാരലിന് 91.34
ഡോളർ
ഇന്നലെ ബ്രെന്റ് ക്രൂഡ് നിരക്ക് ഉയർന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |