
300ലധികം ഇന്ത്യക്കാർക്കായി തെരച്ചിൽ ഊർജ്ജിതം
ന്യൂഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. 1125 മൃതദേഹങ്ങൾ കണ്ടെടുത്തെന്നാണ് അനൗദ്യോഗിക കണക്ക്. വിവിധയിടങ്ങളിലായി കൂട്ടസംസ്‌കാരം നടന്നുവരികയാണ്. 300ലധികം ഇന്ത്യക്കാരുൾപ്പെടെ 4000ലധികം പേർ ഇപ്പോഴും കാണാമറയത്താണ്. ഭോട്ടെകോശി,ത്രിശൂലി വൈദ്യുത പദ്ധതി മേഖലകളിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 500ലധികം ജോലിക്കാരെ രക്ഷിക്കാനുള്ള ശ്രമം ഊർജ്ജിതമാണ്. നേപ്പാൾ കരസേനയ്‌ക്കൊപ്പം ഇന്ത്യയുടെ രക്ഷാപ്രവർത്തന സംഘവും രംഗത്തുണ്ട്. പ്രളയമേഖലകളിൽ നിന്ന് ഇതുവരെ 11884 പേരെ രക്ഷപ്പെടുത്തിയെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു.
തിരിച്ചറിയാൻ
നടപടികൾ
ഇന്ത്യക്കാരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേപ്പാൾ പൊലീസിന്റെ വെബ്സൈറ്റിൽ മരിച്ചവരുടെ ഫോട്ടോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. ബന്ധുക്കൾക്ക് ഫോട്ടോ കണ്ട് തിരിച്ചറിയാം. ഡി.എൻ.എ മാച്ചിംഗിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്തസാമ്പിളുകൾ നൽകുകയോ, നേപ്പാൾ പൊലീസിന് ഇമെയിൽ മുഖേന ഡി.എൻ.എ പ്രൊഫൈൽ അയക്കുകയോ ചെയ്യാം. വിശദാംശങ്ങൾ നേപ്പാളിലെ ഇന്ത്യൻ എംബസിയുടെ https://indembkathmandu.gov.in/media-detail/960 വെബ്സൈറ്റിൽ ലഭ്യമാണ്. ഇന്ത്യയിൽ നിന്നുള്ള ഫൊറൻസിക് സംഘം നേപ്പാൾ പൊലീസ് സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിലും, ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്‌പിറ്റലിലുമായി ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെയും ബീഹാറിലെയും മേഖലകളിൽ ജാഗ്രത തുടരുന്നു. ഗണ്ഡക് നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്ന സാഹചര്യത്തിൽ നദിയിലെ മീൻ കഴിക്കരുതെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |