
തിരുവനന്തപുരം/ ആര്യനാട്: വിതുര തൊളിക്കോടിൽ 16കാരനെ സമപ്രായക്കാരായ മൂന്നുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. പെൺകുട്ടിയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ചാണ് ഇവർ വീട്ടിൽനിന്ന് വിളിച്ചിറക്കി വാഴത്തോട്ടത്തിലെത്തിച്ച ശേഷം മർദ്ദിച്ചത്.
ഫെബ്രുവരി 16നായിരുന്നു സംഭവം. മർദ്ദനത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ 16കാരന്റെ രക്ഷിതാക്കൾ ആര്യനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ വർഷം പത്താംക്ലാസ് പൂർത്തിയാക്കിയവരാണ് മർദ്ദിച്ചവരിൽ രണ്ടുപേർ. ഒരാൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വാഴത്തോട്ടത്തിലെത്തിച്ച 16കാരനെ സംഘം ചേർന്ന് തലയിൽ കൈകൊണ്ട് ആഞ്ഞടിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് മർദ്ദനമേറ്റ കുട്ടിയെയും അനിയനെയും മൂവർ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
സംഭവത്തിന്റെ വീഡിയോ കുട്ടിയുടെ അമ്മയുടെ ഫോണിൽ ലഭിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. ആര്യനാട് പൊലീസ് മൂന്നുപേരെയും കണ്ടെത്തി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. ഇവരെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചതായും അടുത്തദിവസം കൗൺസലിംഗിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തിട്ടുള്ളതിനാൽ കുട്ടികളുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |