പുതുക്കാട് : സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ കാറിടിച്ചുവീഴ്ത്തി മർദ്ദിച്ച് അവശയാക്കി തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയ സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. നായരങ്ങാടി താഴേക്കാട് വീട്ടിൽ ഗോപകുമാർ (43), കോഴിക്കോട് മേലൂർ ചേലയാർക്കുന്ന് വീട്ടിൽ അഭിനാഷ് പി.ശങ്കർ (30), അളഗപ്പനഗർ പുതുശ്ശേരി വീട്ടിൽ ജിതിൻ ജോഷി (27), കോഴിക്കോട് മേലൂർ സ്വദേശി ആതിര (30), തിരുവനന്തപുരം വെള്ളറട സ്വദേശി അഞ്ജു (30) എന്നിവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ഒളിവിൽ താമസിപ്പിച്ച് മർദിക്കൽ, വധശ്രമം എന്നീ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പാലിയേക്കരയിലെ കോഫി ഷോപ്പിലെ അതിഥി തൊഴിലാളിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഗോപകുമാറിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മനക്കൊടി സ്വദേശി ഷിമയെ തടങ്കലിലാക്കിയ വിവരം ലഭിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന തന്നെ കാറിടിച്ച് വീഴ്ത്തി ബലമായി തട്ടിക്കൊണ്ടു വന്നതാണെന്നും, രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിച്ച് മർദ്ദിച്ചെന്നുമാണ് ഷിമയുടെ മൊഴി. ഷിമയുടെ ആൺസുഹൃത്ത് അഖിലും ഗോപകുമാറും നടത്തിയിരുന്ന സ്പായിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട വൈരാഗ്യത്തെ തുടർന്നാണ് ഷിമയെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഷിമയും അഖിലും ഗോപകുമാറും ഉൾപ്പെടെയുള്ളവർ ഈ കേന്ദ്രത്തിന്റെ മറവിൽ ലഹരിമരുന്ന് വിറ്റിരുന്നതായാണ് പൊലീസിന്റെ സംശയം.
പണം പങ്കുവയ്ക്കുന്നതിലെ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. എന്നാൽ ഗോപകുമാറിന് ലഹരി മരുന്ന് കച്ചവടം ഉണ്ടെന്നറിഞ്ഞതോടെ അഖിൽ പിന്മാറിയെന്നാണ് ഷിമയുടെ മൊഴി. കസ്റ്റഡിയിലായ അഞ്ജു ഗോപകുമാറിന്റെ ഭാര്യയാണെന്നും ഗർഭണിയാണെന്നും പറയുന്നു. സുഖചികിത്സാ കേന്ദ്രത്തിലെ ജോലിക്കായെത്തിയവരാണ് ആതിരയും അഞ്ജുവും. ഷിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |