
ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ
ഷൊർണൂർ: നഗരത്തിൽ മോഷണ സംഘം വിലസുന്നു. ദിവസവും ഷൊർണൂരിൽ വിവിധ ഇടങ്ങളിൽ മോഷണം നടക്കുന്നതിൽ ഭീതിയിലാണ് നാട്ടുകാർ. ഒരാഴ്ചയ്ക്കിടെ ഷൊർണൂരിലും പരിസര പ്രദേശങ്ങളിലുമായി ചെറുതും വലുതുമായ പത്തോളം മോഷണങ്ങളാണ് നടന്നത്. ഇതിൽ കൂടുതലും സ്വർണാഭരണ മോഷണമാണ്. കഴിഞ്ഞ ദിവസം ഉറങ്ങിക്കിടന്ന വൃദ്ധയുടെയും മകളുടെയും സ്വർണമാല കവർന്നു. 1700 രൂപയും നഷ്ടപ്പെട്ടു. എസ്.എം.പി ജംഗ്ഷനു സമീപം കരുവാൻ കുന്നത്ത് വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ മാലതിയുടെ കഴുത്തിലണിഞ്ഞ ഒന്നര പവൻ മാലയും മകൾ ഉഷയുടെ ഒരു പവൻ സ്വർണമാലയുമാണ് പിടിച്ചു വലിച്ച് കവർന്നത്. ഉഷയുടെ കഴുത്തിലെ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാവിന്റെ കൈ പിടിച്ചെങ്കിലും കുതറി ഓടുകയായിരുന്നു. വീട്ടിൽ സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് ഗണേഷ് ഗിരി പമ്പ്ഹൗസ് റോഡിന് സമീപത്ത് മൂന്ന് വീടുകളിൽ മോഷണം നടന്നത്. ആറ് പവൻ സ്വർണം കവർന്നിരുന്നു. ഷൊർണൂർ ശിവക്ഷേത്രത്തിലും ഭണ്ഡാരങ്ങൾ കവർച്ച നടത്തിയിരുന്നു. ഷൊർണൂർ മുതലിയാർ തെരുവിലെ വീട്ടിൽ നിന്നും 20 പവൻ സ്വർണം കവർച്ച നടത്തിയതിന് യാതൊരു അന്വേഷണ പുരോഗതിയും ഉണ്ടായിട്ടില്ല. ഷൊർണൂർ റെയിൽവേ ജംഗ്ഷനും സമീപത്തെ 24 മണിക്കൂറും തുറക്കുന്ന ഹോട്ടലുകളും മോഷ്ടാക്കൾക്ക് തമ്പടിച്ചിരിക്കാനും നാല് ഭാഗത്തേക്കും യാത്ര ചെയ്യാനും സൗകര്യപ്രദമാണ്. പൊലീസിന്റെ ജാഗ്രതാ നിർദ്ദേശങ്ങളും നാട്ടുകാരുടെ ജാഗ്രതാ സമിതികളും അനിവാര്യമാണെന്ന് മോഷണത്തിനിരയായ വീട്ടുകാർ പറയുന്നു. ഏറ്റവും ഒടുവിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണത്തിൽ 6 പവനോളം തൂക്കം വരുന്ന സ്വർണമാല കവർന്നു. സ്ഥാപനത്തിന്റെ ഷട്ടറുകളിലെ പൂട്ടുകൾ തകർത്ത് അകത്തു കയറിയ മോഷ്ടാവ് ഓഫീസിനകത്തെ രണ്ട് വാതിലുകളും തകർത്തിട്ടുണ്ട്. ലോക്കർ തുറക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. പിന്നീട് ഫ്രണ്ട് ഓഫീസിൽ സൂക്ഷിച്ചിരുന്ന ജീവനക്കാരുടെ 6 പവൻ സ്വർണ മാല കവരുകയായിരുന്നു. ഷൊർണൂർ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സ്ഥാപനത്തിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥാപന മാനേജർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |