കുന്നംകുളം : ഡി.വൈ.എഫ്.ഐ നേതാവിനെ ആർ.എസ്.എസ് പ്രവർത്തകർ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണം നടത്തിയ രണ്ടു പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ കാട്ടകാമ്പാൽ മേഖല ജോയിന്റ് സെക്രട്ടറി ചിറയൻകാർഡ് വെളിയത്ത് വീട്ടിൽ സുഗതന്റെ മകൻ സഞ്ജയിനെയാണ് (20) ആക്രമിച്ചത്. ആർ.എസ്.എസ് പ്രവർത്തകരായ ആദിത്യൻ, ദീപക്ക്, ദേവപ്രസാദ് എന്നിവരാണ് മാരകായുധങ്ങളുമായി ആക്രമിച്ചതെന്ന് സഞ്ജയിന്റെ പരാതിയിൽ പറയുന്നു. മുൻ പഞ്ചായത്തംഗവും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ ഷീജ സുഗതന്റെ മകനാണ് സഞ്ജയ്.
വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടിലേക്ക് വരുന്നതിനിടെ പിന്തുടർന്നെത്തിയ സംഘം സഞ്ജയിനെ മൂർച്ചയേറിയ ആയുധവും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നത്രേ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പ്രദേശത്തെ ഡി.വൈ.എഫ്.ഐ - ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മൂന്നംഗ ആർ.എസ്.എസ് സംഘം വീട്ടിലെത്തി ഭീകരമായ ആക്രമണം നടത്തിയതെന്ന് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |