കൊച്ചി: സൗത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ട പുരുഷ അസ്ഥികൂടത്തിനരികിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണും ലാപ്ടോപ്പും മോഷണം പോയവയാണെന്ന് കണ്ടെത്തി. ഇവയുടെ ഉടമകളെയും പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെ, മരിച്ചത് മോഷ്ടാവാണെന്ന പ്രാഥമിക നിഗമനം പൊലീസ് സ്ഥിരീകരിച്ചു.
ശാസ്ത്രീയ അന്വേഷണത്തിലാണ് ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഉടമകളെ തിരിച്ചറിഞ്ഞത്. തമിഴ്നാട് സ്വദേശി പളനിസ്വാമിയുടേതാണ് ലാപ്ടോപ്പ്. കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് നഷ്ടപ്പെട്ടത്. മൂന്ന് എ.ടി.എം കാർഡുകളും കാണാതായിരുന്നു. ഇതിൽ ഒരു എ.ടി.എം കാർഡ് അസ്ഥികൂടത്തിന് സമീപം കിടന്നിരുന്നു. ഇതാണ് ഉടമയെ കണ്ടെത്താൻ സഹായിച്ചത്.
മൊബൈൽ ഫോൺ പഴയ കീപാഡ് ഫോണായിരുന്നെങ്കിലും ജിയോയുടെ പുതിയ സിമ്മാണ് ഇട്ടിരുന്നത്. ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയ റേഷൻ ഒ.ടി.പി നമ്പരാണ് മലപ്പുറം സ്വദേശി മാത്യുക്കുട്ടിയാണ് ഉടമയെന്ന് തിരിച്ചറിയാൻ സഹായിച്ചത്. ചെങ്ങന്നൂരിലെ കുടുംബവീട്ടിലേക്കുള്ള യാത്രക്കിടെയാണ് നഷ്ടമായത്. മകൻ മനീഷിന്റെ പേരിലാണ് സിം കാർഡ്.
എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താൻ സഹായകമായ തുമ്പുകളൊന്നും കിട്ടിയിട്ടില്ല. ഈ ആഴ്ച പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും. മരണകാരണം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 19ന് വൈകിട്ടാണ് ഫാക്ടിന്റെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |