
കോഴിക്കോട്: സൈബർ സെക്യൂരിറ്റി വിദഗ്ദ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു. തിരുത്തിയാട് അഴകൊടി പൊൽപ്പായമെന വീട്ടിൽ പി.വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ ആറിനും വൈകിട്ട് നാലിനുമിടയിലായിരുന്നു മോഷണം. പട്ടാപ്പകൽ വീടിന്റെ പൂട്ടു പൊളിച്ച് അകത്തു കയറിയാണ് അലമാരയിൽ സൂക്ഷിച്ച 21 പവൻ കവർന്നത്. വീട്ടുടമസ്ഥന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിനോദും ഭാര്യയും ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ഗുരുവായൂർ ദർശനത്തിന് പോയതായിരുന്നു. വൈകിട്ട് നാലു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായ സൂചന ലഭിച്ചത്. വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറി അലമാരയുടെ ലോക്കർ കുത്തിപ്പൊളിച്ചാണ് മോഷണം. വിരലടയാള വിദഗ്ദ്ധർ പരിശോധിച്ചപ്പോൾ കാണാതായെന്നു പരാതി നൽകിയ ചില ആഭരണങ്ങൾ അലമാരയ്ക്കുള്ളിൽ സ്ഥാനം മാറിയ നിലയിൽ കണ്ടെത്തി. എന്നാൽ ഏകദേശം 20 ലക്ഷത്തോളം രൂപ വില വരുന്ന മറ്റു ചില ആഭരണങ്ങൾ കണ്ടെത്താനായില്ല. നടക്കാവ് എസ്ഐ സി.പി.ലിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |