
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കർണാടക സ്വദേശിയെ ദേഹപരിശോധന നടത്തി പണം കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതികളെ ഇടുക്കിയിൽ നിന്ന് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കരയിടുക്ക് 3 -797ൽ അഖിൽ ഉസം (32), തോപ്പുംപടി കട്ടത്താപ്പറമ്പ് പുതിയവീട്ടിൽ അൽത്താഫ് ഗുലാബ് (29) എന്നിവരാണ് 4 മാസത്തിന് ശേഷം പിടിയിലായത്. കൂട്ടുപ്രതി മട്ടാഞ്ചേരി സ്വദേശി ഷക്കി അൻവർ (35) നേരത്തെ പിടിയിലായിരുന്നു.
കോന്തുരുത്തിയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഓൺലൈൻ ഭക്ഷണവിതരണക്കാരൻ ദക്ഷിണ കന്നഡ കടമ്പ സ്വദേശി ഷാഹിദ് അഫ്രിഡിയാണ് (28) ജനുവരി 28ന് രാത്രി കവർച്ചയ്ക്ക് ഇരയായത്. രാത്രി 12.10ന് വിതരണം കഴിഞ്ഞ് വരുംവഴി തേവര പഴയ വെണ്ടുരുത്തി പാലത്തിന് സമീപം സ്കൂട്ടർ കേടായി വഴിയരികിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. ഈ സമയം സ്കൂട്ടറിൽ എത്തിയ സംഘം കൊച്ചി സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് യുവാവിനെ ചോദ്യം ചെയ്യുകയും ബലമായി ദേഹപരിശോധന നടത്തി പണമടങ്ങിയ പേഴ്സുമായി കടക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ആന്ധ്രയിലും തുടർന്ന് തൃശൂരിലും പെയിന്റ് പണിക്കാരെന്ന വ്യാജേന ഒളിവിലായിരുന്ന പ്രതികൾ അടുത്തിടെയാണ് ഇടുക്കിയിൽ എത്തിയത്. എറണാകുളം എ.സി.പി സുരേഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരം സൗത്ത് എസ്.എച്ച്.ഒ എം.വി രാജേഷ്, എസ്.ഐ എം.എസ്.മനു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. അഖിൽ കാപ്പ ചുമത്തപ്പെട്ട കുറ്റവാളിയാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |