
ചെങ്ങന്നൂർ: വിവാഹിതനാണെന്നത് മറച്ചുവച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ആളെകുടുക്കിയത് വനിതാ പൊലീസുകാരുടെ വ്യാജ സൗഹൃദത്തിലൂടെ. പാവറട്ടി പെരുവല്ലൂർ പുതിയവീട്ടിൽ കൊട്ടിലിങ്ങൽ വീട്ടിൽ പി.കെ.സലീമാണ് (48) ചെങ്ങന്നൂർ പൊലീസിന്റെ വലയിലായത്. ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ വർഷം നവംബറിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
2020ൽ സോഷ്യൽ മീഡിയയിലെ വിവാഹപരസ്യത്തിലൂടെയാണ് ഇയാൾ പരാതിക്കാരിയുമായി പരിചയപ്പെട്ടത്. വിവാഹമോചിതനാണെന്നും ഒരു മകൾ തനിക്കുണ്ടെന്നുമാണ് ഇയാൾ പറഞ്ഞത്. പരിചയപ്പെട്ട ശേഷം മൂന്ന് വർഷത്തോളം ഫോൺ വഴി ബന്ധം തുടർന്നു. പിന്നീട് ഇയാൾ പരാതിക്കാരിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയ ശേഷം നിർബന്ധപൂർവം ലൈംഗിക ചൂഷണം നടത്തി.
തുടർന്ന് പല കാരണങ്ങളും പറഞ്ഞ് യുവതിയിൽ നിന്ന് ഒഴിഞ്ഞുമാറി. ഭാര്യയും മക്കളുമൊത്തുള്ള ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പിന്നീട് കണ്ടതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതി മനസിലാക്കുന്നത്. തുടർന്ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിദേശത്താണ് ഇയാൾക്ക് ജോലി. പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വനിതാ പൊലീസുകാർ വ്യാജ പേരിൽ ഇയാളുമായി സൗഹൃദം സ്ഥാപിച്ചാണ് വിവരങ്ങൾ കണ്ടെത്തിയത്. നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
ചെങ്ങന്നൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ റെജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |