
മുംബയ്: ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ചിലപ്പോൾ നടന്മാർ അതിരുകടക്കാറുണ്ടെന്ന് നടൻ അന്നു കപൂർ. നടന്മാർക്ക് നിയന്ത്രണം നഷ്ടമാകാറുണ്ടെന്നും സംവിധായകൻ കട്ട് പറഞ്ഞാലും തുടരുമെന്നും നടൻ വെളിപ്പെടുത്തി. സിദ്ധാർത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡ് നടന്റെ വെളിപ്പെടുത്തൽ.
'ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനേതാക്കൾ ഉത്തേജിതരാകുന്നതും സംവിധായകൻ കട്ട് പറഞ്ഞാലും നിർത്താത്തതും ഞാൻ കണ്ടിട്ടുണ്ട്. പലരും അത്തരം സാഹചര്യങ്ങൾ മുതലെടുക്കാറുണ്ട്. പക്ഷേ ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. അത്തരമൊരു രംഗത്തിൽ നായകൻ അഭിനയം തുടരുകയും 'കട്ട്' വിളിച്ചിട്ടും നിർത്താതിരിക്കുകയും ചെയ്തു. ഒടുവിൽ നടിക്ക് രക്ഷപ്പെടാനും ഓടിപ്പോകാനും പാടുപെടേണ്ടിവന്നു. മാനസിക ആഘാതത്തിലായ നടി രണ്ട് ദിവസം മുറിയിൽ നിന്ന് പുറത്തിറങ്ങിയതുപോലുമില്ല.
ഒരിക്കൽ പ്രിയങ്ക ചോപ്രയോടൊപ്പം പ്രവർത്തിക്കുമ്പോൾ ചുംബന രംഗം അഭിനയിയിക്കാൻ അവർക്ക് ബുദ്ധിമുട്ടുള്ളതായി പറഞ്ഞു. ഞാനൊരു എതിർപ്പും ഉന്നയിച്ചില്ല. വളരെ പ്രൊഫഷണലായാണ് ഇത്തരം കാര്യങ്ങൾ ഞാൻ കൈകാര്യം ചെയ്യുന്നത്. ഒരു നടി പരിഭ്രമിച്ച് നിൽക്കുന്നതായി തോന്നുമ്പോൾ അവർ ഓകെ ആണോയെന്ന് ഞാൻ ചോദിക്കാറുണ്ട്.
ഞങ്ങളുടെ കാലത്ത് ഇന്റിമസി കോച്ചുകൾ ഉണ്ടായിരുന്നില്ല. റിഹേഴ്സലുകളുടെ സമയത്ത് ആളുകൾ സാഹചര്യം മുതലെടുക്കുന്ന നിമിഷങ്ങളുണ്ടായിരുന്നു. അത്തരം രംഗങ്ങളിൽ എപ്പോൾ നിർത്തണമെന്നതിൽ ഞാൻ എപ്പോഴും ശ്രദ്ധാലുവായിരുന്നു. ഒറ്റ ഷോട്ടിൽതന്നെ പൂർത്തിയാക്കാൻ ശ്രമിക്കും'- എന്നാണ് അഭിമുഖത്തിൽ നടൻ പറഞ്ഞത്. എന്നാൽ ഏത് നടനെക്കുറിച്ചാണ് പറഞ്ഞതെന്ന് അന്നു കപൂർ വെളിപ്പെടുത്തിയില്ല. വിഷയത്തിൽ നടി പ്രതികരിച്ചാൽ പിന്തുണ നൽകുമെന്നും അന്നു കപൂർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |