
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ വോട്ട് ആർക്കെന്ന് വ്യക്തമാക്കാതെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വിമർശിച്ചും സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാവാതിരിക്കാനാണ് സതീശൻ എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയുന്നതെന്ന് അദ്ദേഹം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് സംഭവിക്കാതിരിക്കാൻ യു.ഡി.എഫ് കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിക്കണം. അതിനാണ് സതീശന്റെ ശ്രമം. ആരുടെ വോട്ടും സ്വീകരിക്കുമെന്ന കെ.സി.വേണുഗോപാലിന്റെ നിലപാടിന് വിപരീതമാണ് സതീശന്റെ നിലപാട്. ഇത് ദുരൂഹമാണ്.
സതീശന്റെ നിലപാടിന്റെ ഗുണഭോക്താക്കൾ ബി.ജെ.പിയാണ്. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പൊതുസമ്മർദ്ദം ഉണ്ടായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കം മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താനുതകുന്ന പാർട്ടിക്കായിരിക്കും വോട്ട്. സതീശൻ നിലപാട് മാറ്റിയാൽ പിന്തുണയ്ക്കുന്നത് പരിഗണിക്കും. സതീശന് ബി.ജെ.പിയിൽ നിന്ന് വോട്ട് വാങ്ങിയ പാരമ്പര്യമുണ്ട്.
സി.പി.എം ഔദ്യോഗിക
പിന്തുണ തേടിയിട്ടില്ല
നേമത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രദേശികമായി ആളുകളോട് വോട്ട് ചോദിച്ചിരുന്നു. എന്നാൽ, സി.പി.എം ഔദ്യോഗികമായി പിന്തുണ തേടിയിട്ടില്ല. എസ്.ഡി.പി.ഐ മത്സരിക്കാത്തിടത്ത് ആർക്ക് പിന്തുണ നൽകുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വർഗീയ പാർട്ടിയുടെ വോട്ട് വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും എസ്.ഡി.പി.ഐ വർഗീയ പാർട്ടിയല്ലെന്നും സി.പി.എ.ലത്തീഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |