
കൊച്ചി: വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് ശേഷം ആരോഗ്യവതിയായി ആമി അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങി. ദുബായിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമാനയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം എറണാകുളം ലിസി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായത്.
മസ്തിഷ്‌കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതിയ ജീവിതം നൽകിയത്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളാണ് പതിനാല് വയസ്സുകാരി അമാന.
അമാനയ്ക്ക് അഞ്ച് വർഷങ്ങൾക്ക് മുൻപാണു ഹൃദയ സംബന്ധമായ തകരാർ കണ്ടെത്തിയത്. നിലവിൽ അമാനയുടെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും വൈകാതെ തന്നെ സാധാരണ ജീവിതം നയിക്കാനും പഠനം തുടരുവാനും സാധിക്കുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ജേക്കബ് ഏബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്‌ക്കർ രംഗനാഥൻ, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. പി. മുരുകൻ, ഡോ.ജോബ് വിൽസൺ, ഡോ.ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. അരുൺ ജോർജ്, ഡോ. ആയിഷ നാസർ, രാജി രമേഷ്, സൗമ്യ സുനീഷ് തുടങ്ങിയവരാണ് ശസ്ത്രക്രിയയിലും തുടർ ചികിത്സയിലും പങ്കാളികളായിരുന്നത്.
മാനേജിങ് ഡയറക്ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ മധുരം പങ്കിട്ടാണ് ചികിത്സ പൂർത്തിയാക്കിയ അമാനയെ ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |