
ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ആദ്യ പരിഗണന വിഡി സതീശനിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. എംഎൽഎമാരുടെ പിന്തുണയുള്ള കെസി വേണുഗോപാലിനോട് സ്വയം പിൻവാങ്ങാൻ ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ന് രാവിലെ കേരളത്തിലെ നിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ട് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ വിഡി സതീശന് അനുകൂലമായ ജനവികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാൽ എംഎൽഎമാരുടെ പിന്തുണ കെസി വേണുഗോപാലിനൊപ്പമാണ്.
ഈ വിവരം രാഹുൽ ഗാന്ധിയെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കളിൽ പലരും കെസി വേണുഗോപാൽ സ്വയം പിൻവാങ്ങണമെന്ന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് അറിയുന്നത്. നേതാക്കളുടെ സമ്മർദ്ദത്തിന് കെസി വേണുഗോപാൽ വഴങ്ങുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം വിഡി സതീശന് നൽകേണ്ടിവരും. കഴിഞ്ഞ ദിവസം നിരീക്ഷക സംഘം ഘടകക്ഷികളുമായി നടത്തിയ ചർച്ചയിലും വിഡി സതീശനായിരുന്നു പിന്തുണ കൂടുതൽ. ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാൽ വിഡി സതീശനിലേക്ക് തന്നെ മുഖ്യമന്ത്രി പദമെത്തും.
എന്നാൽ കെസി വേണുഗോപാൽ സ്വയം പിൻമാറുകയാണെങ്കിൽ അദ്ദേഹം ആരെ നിർദ്ദേശിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഇനി രമേശ് ചെന്നിത്തലയുടെ പേര് കെസി നിർദ്ദേശിച്ചാൽ മുഖ്യമന്ത്രി ചർച്ച വീണ്ടും നീണ്ടേക്കും. മുസ്ലിം ലീഗും കേരള കോൺഗ്രസ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശനാണ്. മറ്റ് ഘടകകക്ഷികൾക്ക് സതീശൻ അല്ലെങ്കിൽ ചെന്നിത്തല എന്നാണ് അഭിപ്രായം. സിറ്റിംഗ് എം.എൽ.എ മുഖ്യമന്ത്രിയാവണമെന്ന് കേരള കോൺഗ്രസ്. സഭയിൽ പ്രാതിനിദ്ധ്യമില്ലാത്ത ഘടകകക്ഷി നേതാക്കളും കെഡിപി നേതൃത്വവും നിരീക്ഷകരെ കണ്ടിരുന്നു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |