
തിരുവനന്തപുരം: ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. കരകുളം ഏണിക്കര മേലാംകോടിന് സമീപം തുടയംകോട് അഭിഭവനിൽ പ്രേംകുമാറാണ് (68) മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12.40ന് കിഴക്കേകോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.
കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെട്ട വെഞ്ഞാറുമൂട് ഡിപ്പോയിലെ ബസാണ് ഇടിച്ചത്. നിലത്തുവീണ പ്രേംകുമാറിന്റെ ശരീരത്തിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി. വഴിയാത്രക്കാരടക്കം നിലവിളിച്ചതോടെ ബസ് നിറുത്തി. ടയറിനടിയിൽ നിന്ന് പ്രേംകുമാറിനെ രക്ഷിക്കാൻ ഡ്രൈവർ ഉടൻ ബസ് പിന്നോട്ട് എടുത്തു. ഉടൻ ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനിടെ മരിച്ചു.
പുരാവസ്തു വകുപ്പിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയിലുള്ള ശ്രീപാദം പാലസിലായിരുന്നു ജോലി. കോട്ടയ്ക്കകത്തെ പുരാവസ്തു ഡയറക്ടറേറ്റിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. കിഴക്കേകോട്ടയിൽ ബസിറങ്ങി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലെ റോഡിന് സമീപത്തുകൂടി നടക്കുമ്പോഴാണ് ബസിടിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ബസ് ഡ്രൈവർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു.
പ്രേംകുമാറിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കാരം. ഭാര്യ: ശാന്തകുമാരി. മക്കൾ: രമേഷ്, രജനി. മരുമക്കൾ: രജനി, രഘു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |