
കണ്ണൂർ: ആഭ്യന്തരമന്ത്രിയെയും പൊലീസിനെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വെല്ലുവിളിച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ (29) കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടയ്ക്കാനും സിറ്റി പൊലീസ് കമ്മിഷണർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് കാപ്പ ചുമത്താൻ തീരുമാനിച്ചത്. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾ ജാമ്യം ലഭിച്ചാൽ വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്നും വിലയിരുത്തി. കോഴിക്കോട് സ്വദേശിയാണ് അർജുൻ.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അർജുനെതിരെ 23 കേസുകളുണ്ട്. ഇതിൽ 12 എണ്ണം വളപട്ടണം സ്റ്റേഷൻ പരിധിയിൽ 2014 മുതൽ 2018 വരെയുള്ളതാണ്. സ്വർണം പൊട്ടിക്കൽ കേസുകളും ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം ഒൻപതിനാണ് കണ്ണൂരിൽ അർജുൻ പിടിയിലായത്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തലശ്ശേരി സബ് ജയിലിലേക്ക് മാറ്രി. ഇതിനിടെ കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിലും അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |