
തിരുവനന്തപുരം/ കോഴിക്കോട്: സംസ്ഥാനത്തെ പത്രിക സമർപ്പണം നാളെ അവസാനിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വോട്ടു ഡീൽ ആരോപണം ചൂടുപിടിക്കുന്നു. ഇന്നലെ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് പാലക്കാട്ടടക്കം 10 മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പി ഡീലുണ്ടെന്ന് വി.ഡി.സതീശൻ ആരോപിച്ചത്.
ഇതിന് ഇന്നലെ സി.പി.എമ്മും ബി.ജെ.പിയും മറുപടി പറഞ്ഞു. പരാജയ ഭീതിയിൽ സതീശന് വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേരളകൗമുദിയോട് പറഞ്ഞു. മുങ്ങുന്ന കപ്പലാണ് സി.പി.എം. ആ കപ്പലിലേക്ക് ബി.ജെ.പിയെ കൂട്ടിക്കെട്ടാൻ നോക്കണ്ട. 27 സംസ്ഥാനങ്ങളിലും പത്ത് കേന്ദ്രഭരണപ്രദേശങ്ങളിലും മുന്നണിയായി മത്സരിക്കുന്ന പാർട്ടികളാണ് സി.പി.എമ്മും കോൺഗ്രസും. അവിടെല്ലാം ബി.ജെ.പിയാണ് ഇവരുടെ പൊതുശത്രു. പിന്നെ എന്തടിസ്ഥാനത്തിലാണ് കേരളത്തിൽ ഡീലുണ്ടാക്കുകയെന്നും അദ്ദേഹം ചോദിച്ചു. മറ്റു ചില സീറ്റുകളിലും സി.പി.എം- ബി.ജെ.പി ഡീലുണ്ടെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. സംസ്ഥാനത്തെ പത്ത് മണ്ഡലങ്ങളിൽ ബി.ജെ.പി- സി.പി.എം ധാരണയുണ്ടെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.സുധാകരനും ആരോപിച്ചു. പാലക്കാട്ട് ബി.ജെ.പിയുടെ ജയം പ്രതിപക്ഷ നേതാവ് ഉറപ്പിച്ചുവെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പറഞ്ഞത്. ബി.ജെ.പിയുമായി ഡീലുണ്ടെങ്കിൽ പാലക്കാട്ട് എന്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ നിറുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ ചോദിച്ചു. ആരോപണങ്ങളെ പുച്ഛത്തോടെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡീൽ നടത്തുന്നത് പ്രതിപക്ഷ നേതാവാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |