
കായംകുളം: അനധികൃത മദ്യവില്പന നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ വീട്ടുടമയും കുടുംബാംഗങ്ങളും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. കണ്ടല്ലൂർ കളരിക്കൽ ജംഗ്ഷന് സമീപം ശ്രീനിലയത്തിൽ ശ്രീലാലിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ രാജേഷ് കുമാർ വി.കെ, വർഗീസ് പയസ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
അവധി ദിനത്തിൽ ശ്രീലാലിന്റെ വീട്ടിൽ മദ്യവില്പന നടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് നാലംഗ എക്‌സൈസ് സംഘം മഫ്തിയിലെത്തിയത്. രാജേഷും വർഗീസും വീട്ടിൽ കയറി പരിശോധന നടത്തുമ്പോൾ മറ്റു രണ്ടുപേർ പുറത്തു കാവൽ നിന്നു. അതിനിടെ രാജേഷിനെയും വർഗീസിനെയും മുറിയിൽ പൂട്ടിയിട്ട് കുടുംബാംഗങ്ങൾ മർദ്ദിക്കുകയായിരുന്നു.
നിലവിളി കേട്ട് പുറത്തു നിന്നവർ എത്തിയാണ് ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരേയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലാലും കുടുംബവും ഒളിവിലാണ്. കായംകുളം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |