
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേറ്റാലും പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ മാറ്റാനിടയില്ല. കഴിഞ്ഞ മാർച്ചിൽ റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു. ജൂൺ 30നാണ് വിരമിക്കേണ്ടത്. കാലാവധി നീട്ടിയതോടെ അദ്ദേഹത്തിന് 2027 ജൂൺ 30വരെ തുടരാം. പൊലീസ് മേധാവിക്ക് രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്ന പ്രകാശ് സിംഗ് കേസിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് കാലാവധി നീട്ടിയത്. മുൻ ഡി.ജി.പിമാരായ അനിൽകാന്തിനും ഷേഖ് ദർവേഷ് സാഹിബിനും കാലാവധി നീട്ടി നൽകിയിരുന്നു. ഒന്നാം പിണറായി സർക്കാർ അന്നത്തെ ഡി.ജി.പിയായിരുന്ന ടി.പി. സെൻകുമാറിനെ മാറ്റിയതിനെത്തുടർന്നുണ്ടായ നിയമയുദ്ധത്തിൽ സർക്കാരിന് തോൽവി നേരിട്ടിരുന്നു. അതിനാൽ റവാഡയെ മാറ്റാൻ സാദ്ധ്യത കുറവാണ്. റവാഡ ഒഴിയുന്നതോടെ 2027 ജൂലായിൽ പുതിയ പൊലീസ് മേധാവിയെ സർക്കാരിന് നിയമിക്കാം. യോഗേഷ് ഗുപ്തയോ മനോജ് എബ്രഹാമോ എത്താനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |