
തലശേരി:വനിതാ സിവിൽ പൊലീസ് ഓഫീസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തുകയും തടയാനെത്തിയ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിൽ മൂന്ന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
കരിവെള്ളൂർ കൊഴുമ്മൽ കോട്ടുർ പെരളത്തെ കെ.രാജേഷിനെ (41) ആണ് തലശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി നിസാർ അഹമ്മദ് ശിക്ഷിച്ചത്.പ്രതിയുടെ ഭാര്യയും തൃശൂർ ആംഡ് ബറ്റാലിയനിലെ സിവിൽ പൊലിസ് ഓഫിസറുമായ കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ (38)യെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയതിനും പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചതിനുമാണ് പ്രതിയെ മൂന്നു ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.ഇതിനു പുറമേ പ്രതി തെളിവുകൾ നശിപ്പിച്ചതിന് ഏഴുവർഷവും ശിക്ഷയുമുണ്ട്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് കോടതി നിരീക്ഷിച്ചു.പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം അധികം ശിക്ഷ അനുഭവിക്കണം.
2024 നവംബർ 21നാണ് കൊലപാതകം.സംഭവ ദിവസം രാജേഷുമായി ഒന്നിച്ചുപോകാനാവില്ലെന്ന് കണ്ണൂർ കുടുംബകോടതിയിൽ ദിവ്യശ്രീ പറഞ്ഞിരുന്നു.പിന്നാലെയാണ് വൈകിട്ട് പെട്രോളും കത്തിയുമായെത്തിയ രാജേഷ് വീട്ടിൽ അതിക്രമിച്ച് കടന്ന് ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചു.അത് വിജയിക്കാത്തതോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൊലപാതക ദൃശ്യങ്ങൾ വീടിന്റെ സി.സി.ടി.വിയിൽ നിന്നു ലഭിച്ചിരുന്നു.പയ്യന്നൂർ പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അജിത് കുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |