
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നുപേരാണ് മുന്നിട്ടിറങ്ങിയതെങ്കിൽ മന്ത്രിസ്ഥാനത്തിനും ഇഷ്ടവകുപ്പുകിട്ടാനും തള്ളലിന്റെ പൊടിപൂരമാണ് സ്ക്രീനിൽ തെളിയുന്നത്. ഗ്രൂപ്പു താത്പര്യങ്ങൾ ഉൾപ്പെടെ താങ്ങാനാവാത്ത കഠിന സമ്മർദ്ദം ഹൈക്കമാൻഡിന് നേരിടേണ്ടിവരുമെന്നാണ് സൂചന. മുഖ്യമന്ത്രിയാകുന്ന വി.ഡി.സതീശനും യു.ഡി.എഫിനും ഇത് വലിയ കടമ്പയാകും.
തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ഏതെല്ലാം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമല്ല. പ്രധാന ഘടകകക്ഷികളെ പ്രതിനിധീകരിച്ച് ഓരോ മന്ത്രി വീതം ഉണ്ടാവുക സ്വാഭാവികം. എന്നാൽ, മറ്റു ഘടകകക്ഷികളുടെയും കമ്മ്യൂണിസ്റ്റ് സ്വതന്ത്രരുടെയും അടക്കം എണ്ണം പരിഗണിക്കുമ്പോൾ അതും കീറാമുട്ടിയാവും. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറുമാവും സ്വാഭാവികമായി ഉണ്ടാവുക. ലീഗിന് നാലും കേരളകോൺഗ്രസിന് രണ്ടും മറ്റുള്ളവർക്ക് ഓരോന്നുമാകാനാണ് സാദ്ധ്യത. കോൺഗ്രസിന്റെ മന്ത്രിമാരെ നിശ്ചയിക്കാനും ഘടകകക്ഷികളുടെ വകുപ്പുകൾ നിശ്ചയിക്കാനും തർക്കമുയരും.
മുഖ്യമന്ത്രി മത്സരത്തിൽനിന്ന് അവസാനനിമിഷം പിന്തള്ളപ്പെട്ട സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉപാധിയായി തന്റെ അനുയായികൾക്കു മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. മുഖ്യമന്ത്രി മത്സരത്തിലുണ്ടായിരുന്ന രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം ഏറ്റെടുക്കുമോ അദ്ദേഹത്തിന്റെ അനുയായികൾക്ക് മന്ത്രിസ്ഥാനം കിട്ടാൻ വാശിപിടിക്കുമോ എന്നും കണ്ടറിയണം. അങ്ങനെവന്നാൽ പ്രശ്നപരിഹാരത്തിന് ഹൈക്കമാൻഡ് വീണ്ടും വിയർക്കേണ്ടിവരും. തിരഞ്ഞെടുപ്പിലെന്നപോലെ മന്ത്രിമാരുടെ ടീം നിശ്ചയിക്കുന്നതിലും വകുപ്പ് വിഭജനത്തിലും വി.ഡി.സതീശന് വ്യക്തമായ നിലപാടുകളുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ, എൻ.ശക്തൻ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ,എം.ലിജു,ചാണ്ടി ഉമ്മൻ,വി.ടി.ബലറാം, എ.പി.അനിൽകുമാർ,ടി.സിദ്ദിഖ്,കെ.ജയന്ത് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. ഇതിൽ ഒരാൾ സ്പീക്കറാകും. ലീഗിൽനിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ,എൻ.ഷംസുദ്ദീൻ,മഞ്ഞളാംകുഴി അലി,കെ.എം.ഷാജി, പാറയ്ക്കൽ അബ്ദുള്ള, വി.ഇ.അബ്ദുൽഗഫൂർ, എ.കെ.എം.അഷ്റഫ്,ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവരാണ് പരിഗണിക്കപ്പെടുന്നത്. കേരള കോൺഗ്രസ് 2 മന്ത്രിമാരെ ചോദിക്കുമെങ്കിലും ഒരു മന്ത്രി സ്ഥാനത്തിനും ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ് സ്ഥാനത്തിനുമാകും സാദ്ധ്യത. മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ,അപു ജോൺ ജോസഫ് എന്നിവരാണ് പരിഗണനയിൽ. ആർ.എസ്.പിയിലെ ഷിബു ബേബി ജോണും കേരള കോൺഗ്രസിലെ (ജേക്കബ്) അനൂപ് ജേക്കബും മന്ത്രിമാരാകും. സി.പി.എം കോട്ടകളിൽ വിള്ളലുണ്ടാക്കി യു.ഡി.എഫിന്റെ വൻ വിജയത്തിന് ആക്കം കൂട്ടിയ ജി.സുധാകരൻ, മറ്റു ഘടകകക്ഷികളിൽ നിന്ന് സി.പി.ജോൺ, മാണി സി.കാപ്പൻ എന്നിവർക്കും മൂന്നാം തവണ വിജയം നേടിയ എം.വിൻസെന്റിനും പ്രധാന പദവികളിലേക്ക് സാദ്ധ്യതയുണ്ട്.
വിദ്യാഭ്യാസം,പൊതുമരാമത്ത്,വ്യവസായം വകുപ്പുകളിലാണ് ലീഗിന്റെ താത്പര്യം.
ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം?
വിദ്യാഭ്യാസം ലീഗിന് നൽകരുതെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. വിദ്യാഭ്യാസം വിട്ടുകൊടുത്താൽ ആരോഗ്യത്തിനായി ലീഗ് വാശിപിടിക്കും. ആരോഗ്യം കോൺഗ്രസ് തന്നെ കൈയിൽ വയ്ക്കണമെന്ന നിലപാടാണ് വി.ഡി.സതീശന്. ആഭ്യന്തരത്തിലാണ് സീനിയർ നേതാക്കളുടെ താത്പര്യം. ഇത് മുഖ്യമന്ത്രി കൈവശം വെയ്ക്കുമോ എന്നാണ് അറിയാനുള്ളത്. പിണങ്ങിനിൽക്കുന്ന രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ചാൽ ആഭ്യന്തരവകുപ്പിൽ പിടിമുറുക്കാൻ സാദ്ധ്യതയുണ്ട്. റെവന്യു, ധനം. അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വകുപ്പുകളിലും പലരും കണ്ണുവച്ചിട്ടുണ്ട്.
ചർച്ചകൾക്ക്
ഇന്ന് തുടക്കം
മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി.ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതൃത്വം നൽകും. ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും എത്തിച്ചേരും. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനുള്ള മന്ത്രിമാരുടെ പട്ടിക പിന്നീട് ഹാജരാക്കാമെന്നാണ് ഗവർണറുമായുളള കൂടിക്കാഴ്ചയിൽ വി.ഡി.സതീശൻ അറിയിച്ചത്. രണ്ടുദിവസത്തിനുള്ളിൽ ചർച്ചകൾ പൂർത്തിയാക്കാനായാൽ പൂർണ മന്ത്രിസഭ തന്നെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |