
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഹൈക്കോടതിയും ശരിവച്ചതോടെ, പൊതുപ്രവർത്തകരെ അയോഗ്യരാക്കുന്നതടക്കം ലോകായുക്ത ഉത്തരവുകൾ സർക്കാരിന് തള്ളിക്കളയാൻ അധികാരമായി. ഭേദഗതിപ്രകാരം ലോകായുക്ത ആരെയെങ്കിലും അഴിമതിക്കാരനായി തീർപ്പുകൽപ്പിച്ചാലും മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികാരിക്കും മറിച്ചു തീരുമാനമെടുക്കാം. ഗവർണറുടെ അപ്പലേറ്റ് അധികാരവും ഇല്ലാതായി.
മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ ഗവർണറല്ല, നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിട്ടി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറും. മുഖ്യമന്ത്രിക്കെതിരെ ഉത്തരവുണ്ടായാലും നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ വിധി മറികടക്കാം.
ഹൈക്കോടതി റിട്ട.ജഡ്ജി തലവനും ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ ഉപലോകായുക്തമാരുമായ അർദ്ധജുഡിഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ഉത്തരവുകൾ നിർബന്ധമായും അനുസരിക്കേണ്ടിവരില്ല. മുഖ്യമന്ത്രി, നിയമസഭ, സ്പീക്കർ എന്നിവർക്ക് പരിശോധിച്ച് ഉത്തരവുകൾ തള്ളിക്കളയാം.
ജുഡിഷ്യൽ കമ്മിഷൻ
നിലവാരത്തിലേക്ക്
ഉത്തരവുകൾ ഭരണാധികാരികൾക്ക് തള്ളാമെന്നായതോടെ, ലോകായുക്ത ജുഡിഷ്യൽ കമ്മിഷന്റെ നിലവാരത്തിലാവും. ജുഡിഷ്യൽ കമ്മിഷൻ ശുപാർശകൾ സർക്കാരിന് തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ലോകായുക്ത ഉത്തരവുകൾ ശുപാർശയായി മാറുന്നതോടെ, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാം. നടപടിക്കുള്ള നിർദ്ദേശം തള്ളാം. അന്വേഷണവും വിചാരണയും തെളിവെടുപ്പും നടത്തി ലോകായുക്ത പുറപ്പെടുവിക്കുന്ന ഉത്തരവുകൾ സർക്കാർ നിരസിച്ചാൽ അതിന്റെ പ്രസക്തിയില്ലാതാവും. ഐ.ജി തലവനായ ലോകായുക്തയുടെ അന്വേഷണ ഏജൻസിയും അപ്രസക്തമാവും.
4.08 കോടി
ലോകായുക്ത ഓഫീസിന്
വർഷം സർക്കാർ ചെലവിടുന്നത്
56.68 ലക്ഷം
ലോകായുക്തയുടെയും
ഉപലോകായുക്തമാരുടെയും
വാർഷിക ശമ്പളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |