
തിരുവനന്തപുരം: വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും സമരത്തിൽ. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവയ്‌ക്കും. 24 മണിക്കൂറാണ് സമരം. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകൾ സമരത്തിൽ പങ്കാളികളാകും.
കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമുണ്ട്. 19 കിലോ വാണിജ്യ സിലിണ്ടറിന് 993 രൂപ ഒറ്റയടിക്ക് കൂട്ടിയത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹോട്ടല്‍ വ്യവസായം തകരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. ഇത് ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ച് പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് ഈ തിരിച്ചടി.
ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയെ എല്ലാം വിലവര്‍ദ്ധന സാരമായി ബാധിച്ചു. പ്രവര്‍ത്തനച്ചെലവ് കൂടിയതിനാല്‍ പല ഹോട്ടലുകളിലും ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടിയിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയായി. അതേസമയം, ഹോട്ടലുകൾ അടച്ചിട്ടതോടെ സംസ്ഥാനത്തെ പലയിടങ്ങളിലും ജനങ്ങൾ വലയുകയാണ്. ചെറിയ കടകളും ബേക്കറികളും പോലും അടച്ചത് യാത്രക്കാർക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുണ്ടാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |