
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഓറൽ പാതോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോളേജ് മാനേജ്‌മെന്റ് പുറത്താക്കി. ചൊവ്വാഴ്ച ചേർന്ന മാനേജ്‌മെന്റ് യോഗത്തിൽ തീരുമാനമെടുത്തെങ്കിലും നടപടി വൈകിയതോടെ വിദ്യാർത്ഥികൾ ഇന്നലെ സമരം ശക്തമാക്കിയിരുന്നു. തുടർന്നാണ് പുറത്താക്കൽ ഉത്തരവ് വൈകിട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്.
നിതിൻ രാജിന്റെ ആത്മഹത്യയ്ക്കു മുൻപേ തന്നെ ഡോ. റാമിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. മരണത്തിനുശേഷം കൂടുതൽ വിദ്യാർത്ഥികൾ ആരോപണങ്ങളുമായെത്തി. ആത്മഹത്യാപ്രേരണക്കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും ഡോ. റാം പ്രതിയാണ്. റാം ഒളിവിലാണ്. തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരോപണവിധേയയായ അദ്ധ്യാപിക ഡോ. സംഗീത നമ്പ്യാരും ഒളിവിലാണ്.
അഫിലിയേഷനിൽ ആശങ്ക
കോളേജിന്റെ അഫിലിയേഷൻ റദ്ദാകാൻ സാദ്ധ്യതയുണ്ടെന്ന സൂചന പരന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. കോളേജിന്റെ നടത്തിപ്പുമായും സ്ഥലമിടപാടുമായും ബന്ധപ്പെട്ട ഗുരുതര വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പ്രശ്നബാധിതമായ കോളേജിൽ അദ്ധ്യാപകർ വരാൻ മടിക്കുന്ന സ്ഥിതി ഉണ്ടായാൽ പഠനം അവതാളത്തിലാകും. വായ്പയെടുത്ത് പഠിക്കുന്ന നിരവധി വിദ്യാർത്ഥികൾ ഉള്ളതിനാൽ പഠനം മുടങ്ങിയാലുള്ള പ്രത്യാഘാതം വലുതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |