
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രി തീരുമാനം നീളുന്നത് നേതാക്കളിലും അണികളിലും അമർഷം പുകയുന്നതിനിടെ, സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളെ അടക്കം ഡൽഹിക്ക് വിളിപ്പിച്ച് എ.ഐ.സി.സി നേതൃത്വം. മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ, വർക്കിംഗ് പ്രസിഡന്റുമാർ, അച്ചടക്ക സമിതി അദ്ധ്യക്ഷൻ എന്നിവരോടാണ് ചർച്ചകൾക്കായി ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടത്. മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരാകും ഇവരുമായി ചർച്ച നടത്തുക. തുടർന്ന് ഇന്നു വൈകിട്ടോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരായ കെ.സുധാകരൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ.പി.സി.സി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി.അനിൽകുമാർ എന്നിവരെയാണ് വിളിപ്പിച്ചത്. ഇതിൽ ചിലർ ഡൽഹിയിലെത്തി. മറ്റുള്ളവർ ഇന്നു പുലർച്ചെ പുറപ്പെടും.
ഒരു നേതാവിലേക്ക്
എത്തിയില്ല
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരുമായി എ.ഐ.സി.സി നേതൃത്വം വിശദമായ ചർച്ച നടത്തിയെങ്കിലും സ്വന്തം അവകാശവാദങ്ങളിൽ മൂവരും ഉറച്ചു നിന്നതോടെയാണ് തീരുമാനമെടുക്കാനാവാതെ വന്നത്. നിയുക്ത എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി നിരീക്ഷകർ നൽകിയ റിപ്പോർട്ടിൽ, രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങൾ നിഷ്പക്ഷവും സുതാര്യവുമായിരുന്നില്ലെന്ന് എ.ഐ.സി.സി നേതൃത്വം വിലയിരുത്തിയതായും സൂചനയുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായവും ഒരു നേതാവിലേക്ക് എത്തുന്നതായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |