
തൃശൂർ : മേളക്കമ്പക്കാരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയും മേടച്ചൂടിൽ തളർന്ന ഇലഞ്ഞിയിലകളെ തെല്ലിളക്കിയും കിഴക്കൂട്ടും കൂട്ടരും 'പാണ്ടിപ്പട"യൊരുക്കി. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥന്റെ തിരുമുറ്റത്തെ ഇലഞ്ഞി മരത്തിനടുത്ത് ഓലമേഞ്ഞ മേളപ്പുരയുടെ അടിയിൽ കിഴക്കൂട്ടും സംഘവും നിരന്നു.
ചെണ്ടക്കോൽ പതിക്കുന്നതിന് കാതോർത്ത്, വാദ്യാസ്വാദകർ അൽപ്പസമയം ശ്വാസമടക്കി നിന്നു. ഈ സമയം കിഴക്കൂട്ട് തനിക്ക് പിന്നിൽ പതിനഞ്ചാനകളുടെ നടുവിൽ തൃക്കടവൂർ ശിവരാജുവിന്റെ ശിരസിലേറി നിൽക്കുന്ന പാറമേക്കാവ് ഭഗവതിയെ മനസിൽ ധ്യാനിച്ച് പാണ്ടിയുടെ വിസ്മയത്തിന് തുടക്കമിട്ടു. ഇലഞ്ഞിത്തറയിലെ നിറസാന്നിദ്ധ്യമായ പഴുവിൽ രഘുവിനെയും പെരുവനം സതീശനെയും ചൊവ്വല്ലൂർ മോഹനനനെയും ചേറൂർ രാജപ്പനെയുമെല്ലാം ഇടത്തുംവലത്തും നിറുത്തി മേളപ്പെയ്ത്തിന് തുടക്കമിട്ടത്തോടെ ആസ്വാദകർ ആർത്തിരമ്പി.
പിന്നെ അസുരവാദ്യത്തിൽ 96 അക്ഷരകാലത്തിന്റെ സൗമ്യതയിൽ തുടങ്ങി രൗദ്രതയിലേക്കുള്ള പ്രയാണമായിരുന്നു. ആകാശത്തേക്ക് കൈയെറിഞ്ഞും ആയിരങ്ങൾ വാദ്യകലാകാരന്മാർക്ക് ആവേശം പകർന്നു. വീക്കം ചെണ്ടയും കൊമ്പും കുഴലും ഇലത്താളവുമെല്ലാം താളത്തിന് ഒപ്പം കയറ്റവും ഇറക്കവുമായി കട്ടയ്ക്ക് നിന്നു. അവസാനം കൊട്ടിക്കലാശത്തിലേക്ക് എത്തിയതോടെ ആവേശം അലതല്ലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |