
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന സമവായ ചർച്ചയിൽ കേരള നേതാക്കൾക്ക് രാഹുൽഗാന്ധിയുടെ കടുത്ത ശാസന. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല.ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന നിലപാടിലേക്ക് മൂന്നു നേതാക്കളും എത്തി.കഴിവതും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. ഇനിയൊരു ചർച്ച ഉണ്ടാവില്ല. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമാകും രാഹുൽ അവസാന തീരുമാനമെടുക്കുക.
മുഖ്യമന്ത്രിസ്ഥാനം അവകാശപ്പെടുന്ന വി.ഡി.സതീശനോടും കെ.സി.വേണുഗോപാലിനോടും രമേശ് ചെന്നിത്തലയോടും തെരുവിലെ ചേരിതിരിഞ്ഞുള്ള പോരാട്ടം ഉടനടി അവസാനിപ്പിക്കണമെന്ന് കർശന നിർദേശം നൽകി. അതിനുശേഷമേ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തൂവെന്ന് രാഹുൽ ഉറച്ച നിലപാടെടുത്തു. പാർട്ടിയിൽ ചേരിതിരിവ് ഇല്ലെന്നും ജനഹിതം മാനിക്കുമെന്നും മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഒരുമിച്ച് നിന്ന് പ്രഖ്യാപിക്കാനും നിർദേശം നൽകി.
ഇതേ തുടർന്ന് പുറത്തേക്ക് വന്ന മൂന്നു നേതാക്കളും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും ഫ്ളക്‌സ് യുദ്ധവും പ്രകടനങ്ങളും നിർത്താൻ ആഹ്വാനം ചെയ്‌തു. എല്ലാ ഫ്‌ളെക്‌സ് ബോർഡുകളും രാത്രി തന്നെ നീക്കം ചെയ്യണമെന്നും ഒരു സ്ഥലത്തും പ്രകടനം പാടില്ലെന്നും വി.ഡി. സതീശൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. മൂന്നുപേരും വിഷണ്ണരായാണ് മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചത്. പല നിർദേശങ്ങളും ചർച്ച ചെയ്തെങ്കിലും
ആർക്കും അനുകൂലമായ നിലപാട് രാഹുൽഗാന്ധി പ്രകടിപ്പിച്ചില്ലെന്നാണ് സൂചന.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും രാഹുൽ ഗാന്ധിയും തീരുമാനമെടുക്കുമെന്ന്
കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷി മാദ്ധ്യമങ്ങളോട് പറഞ്ഞു. മേയ് 23വരെ സാവകാശമുണ്ടെന്നും ദീപ പറഞ്ഞു.
അവകാശവാദങ്ങൾ
നിരത്തി, പക്ഷേ...
വൈകിട്ട് നാലുമണി മുതൽ ഏഴര വരെ നീണ്ട യോഗത്തിൽ വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുമായി രാഹുൽ ഗാന്ധിയും മല്ലികാർജ്ജുന ഖാർഗെയും ഒറ്റയ്‌ക്ക് ചർച്ച നടത്തി. തുടർന്ന് ദീപാദാസ് മുൻഷി, നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവരെയും ഇരുത്തി പൊതു ചർച്ചയും നടത്തി.
#മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ എം.എൽ.എമാരുടെ പിന്തുണ നിർണായകമെന്ന് ഹൈക്കമാൻഡ്. ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണയില്ലെങ്കിൽ വി.ഡി. സതീശന് ഭരിക്കാൻ ബുദ്ധിമുട്ടാകും. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രിയാകാൻ മറ്റൊരു അവസരമില്ല. മുസ്ളീം ലീഗ് അടക്കം ഘടകകക്ഷികളുടെ പിന്തുണ അംഗീകരിച്ചാൽ അത് തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കും. മറ്റ് സംസ്ഥാനങ്ങളിലും വെല്ലുവിളിയാകും. അതേസമയം, ഇത്രയും വലിയ വിജയം നൽകിയ ജനങ്ങൾ
കെ.സി.വേണുഗോപാലിനെ ഉപതിരഞ്ഞെടുപ്പിൽ അംഗീകരിക്കുമോ എന്ന ആശങ്കയും ഉണ്ട്.
വി.ഡി. സതീശന് ഉപമുഖ്യമന്ത്രി പദവും ധനകാര്യ വകുപ്പും അടുത്ത തവണ മുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തെന്നാണ് സൂചന.
മുഖ്യമന്ത്രി പദമില്ലെങ്കിൽ അഭ്യന്തരം വേണമെന്ന് രമേശ് ചെന്നിത്തല. ആഭ്യന്തരം വിട്ടുകൊടുക്കില്ലെന്ന് കെ.സി. മുഖ്യമന്ത്രി പദത്തിനുള്ള അവസാന അവസരമെന്നും രമേശ്
ദൗത്യം പൂർത്തിയായെന്ന്
വി.ഡി.സതീശൻ
ദൗത്യം പൂർത്തിയായെന്നും മടങ്ങുകയാണെന്നും ചർച്ച കഴിഞ്ഞ് കേരളാഹൗസിലെത്തിയ വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മികച്ച ഭൂരിപക്ഷം ഉറപ്പാക്കലായിരുന്നു തന്റെ ദൗത്യം. വാക്കു പാലിച്ചു. രാത്രി വി.ഡി. സതീശൻ കൊച്ചിയിലേക്കും സണ്ണി ജോസഫ് കണ്ണൂരിലേക്കും മടങ്ങി. രമേശ് ഇന്ന് രാവിലെ തിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |